ന്യൂഡല്‍ഹി: പടിഞ്ഞാറൻ ഡല്‍ഹിയില്‍ 21കാരിയായ മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ജിം ട്രെയിനാറായ 26കാരൻ ഇമ്രാനാണ് പിടിയിലായത്.ഇയാളെ കണ്ടെത്താനുള്ള തെരച്ചിലിനിടെ വെടിവയ്പ്പ് ഉണ്ടായെന്നും പരിക്കേറ്റ ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കൊലപാതകം. തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുസ്കാനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ മുസ്കാനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്കാന്റെ വയറിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തേറ്റിരുന്നു.കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിരുന്നു. മുസ്കാനും പ്രതിയും തമ്മില്‍ ഒന്നരവർഷത്തോളമായി പരിചയമുണ്ടായിരുന്നെന്നും ഇയാള്‍ പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഇമ്രാൻ ജോലിചെയ്തിരുന്ന ജിമ്മിലും വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.