ബെംഗളൂരു: പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് കർണാടകയില്‍ വീണ്ടും കർശന നിയന്ത്രണം.ഇത്തരം ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, കടത്തല്‍, വിതരണം, വില്‍പ്പന എന്നിവ ഒരു വർഷത്തേക്ക് നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിജ്ഞാപനം പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഗുട്ക, പാൻമസാല എന്നിവയ്ക്ക് പുറമെ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ മറ്റ് ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഉത്പന്നം ഏത് പേരില്‍ അറിയപ്പെടുന്നു എന്നത് പരിഗണിക്കാതെ നിരോധനത്തിന്റെ പരിധിയില്‍ വരും.
പാക്ക് ചെയ്തതും പാക്ക് ചെയ്യാത്തതുമായ ഉത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.ഇത്തരം ഉത്പന്നങ്ങളുടെ നിർമാണം, വിതരണം, വില്‍പ്പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ നേരത്തെയും നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 21 വയസാക്കി ഉയർത്തിയിരുന്നു. പാക്കറ്റ് തുറന്ന് സിഗരറ്റ് ഒറ്റയ്ക്ക് വില്‍ക്കുന്നതും ഹുക്കാ ബാറുകളുടെ പ്രവർത്തനവും നിരോധിച്ചിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയും സർക്കാർ വർധിപ്പിച്ചിരുന്നു.