കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികമാർ ലഹരിക്കച്ചവടത്തിനായി ലക്ഷ്യം വച്ചത് കോളേജ് വിദ്യാർത്ഥിനികളെയാണെന്ന് വിവരം.ഇതുമായി ബന്ധപ്പെട്ട നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. വിദ്യാർത്ഥിനികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ചാറ്റിംഗിലൂടെ കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പിന്റെ മറവിലായിരുന്നു ലഹരി എത്തിച്ച് നല്‍കിയത്.ഇവരുടെ ഇടപാടുകള്‍ ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു. അദ്ധ്യാപികമാരാണെന്നതുകൊണ്ട് തന്നെ ആരും സംശയിച്ചിരുന്നില്ല. സൂംബ ക്ലാസും ബണ്‍ വില്‍പനയും ലഹരിക്കടത്തിന് മറയാക്കി നടത്തിയിരുന്നു. ഫുഡ് ആപ്പ് വഴി ലഹരി കടത്തിയിരുന്ന ഡെലിവറി ബോയ് കൂടെ അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്ന് അദ്ധ്യാപികമാരും ആദ്യം ലഹരി ഉപയോഗിച്ചായിരുന്നു തുടക്കം.
പിന്നീട് ലഹരി ഉപയോഗിക്കാൻ പണമില്ലാതെ വന്നതോടെയാണ് ഏജന്റുമാരായി മാറിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.കൂടുതല്‍ അദ്ധ്യാപികമാരെ ലഹരിക്കണ്ണിയില്‍ പെടുത്താനുള്ള ശ്രമം നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ബംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് കോഴിക്കോട്ടേക്ക് എത്തിച്ചത്. അദ്ധ്യാപികമാർ ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അദ്ധ്യാപക ജോലി താത്കാലികമായതിനാല്‍ തുച്ഛമായ ശമ്പളമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇടപാടുകള്‍ക്ക് കമ്മിഷൻ ലഭിച്ചിരുന്നെന്നാണ് വിവരം.ലഭിച്ച പണം എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്, മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ, സ്വത്ത് വാങ്ങാനോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. രണ്ടാഴ്ച മുമ്പ് എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ റിസ്വാനില്‍ നിന്നാണ് അദ്ധ്യാപികമാരിലേക്ക് അന്വേഷണമെത്തുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.