ബെംഗളൂരു: ഗുഞ്ചൂർ, വർത്തൂർ ജംഗ്ഷൻ പ്രദേശങ്ങളിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള ജോലികള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ്.ശനിയാഴ്‌ച ശ്രീരാമ ക്ഷേത്രത്തിന് സമീപമുള്ള ഗുഞ്ചൂർ ജംഗ്ഷനിലെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് രമേഷ് ഈ നിർദേശം നല്‍കിയത്.റോഡിലെ കുഴികള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അവ ഉടൻ നന്നാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. റോഡിലൂടെ നിരവധി ആളുകളും സ്‌കൂള്‍ കുട്ടികളും യാത്ര ചെയ്യുന്നതിനാല്‍ കള്‍വെർട്ട് സ്ലാബുകളിലെ പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ അഴുക്ക് ചാലുകള്‍ യാത്രക്കാർക്ക് കനത്ത ഭീഷണിയാണ്.പ്രതിദിനം ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, ഭാരവാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍, സ്‌കൂള്‍ ബസുകള്‍ക്ക് സുഗമമായി സഞ്ചരിക്കാൻ ഉപയോഗിക്കാവുന്ന ബദല്‍ വഴികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തു.വർത്തൂർ ജംഗ്ഷനിലും അവിടെ നിന്ന് വർത്തൂർ മെയിൻ റോഡിലേക്കുള്ള ഭാഗത്തും റോഡിലെ കുഴികള്‍ ഉടൻ അടച്ച് ഗതാഗതം സുഗമമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.വർത്തൂർ ജംഗ്ഷനില്‍ മാലിന്യം കെട്ടിക്കിടക്കുന്ന ഒരു പ്രധാന സ്ഥലവും അദ്ദേഹം കണ്ടെത്തി. മാലിന്യം ഉടൻ നീക്കം ചെയ്യുകയും വീണ്ടും അവിടെ മാലിന്യം കെട്ടിക്കിടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുഞ്ചൂർ പാല്യയിലെ മത്തപതി ഗ്രാൻഡ്‌ഫീല്‍ഡിന് സമീപം പുതുതായി നിർമ്മിച്ച റോഡില്‍ കാല്‍നടയാത്രക്കാർക്കായി നടപ്പാത ഒരുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും റോഡിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴിയും ശാസ്ത്രീയമായി ക്രമീകരിക്കാനും അദ്ദേഹം നിർദേശിച്ചു.
റോഡിന്റെ മധ്യഭാഗത്തുള്ള ബിഡബ്ള്യുഎസ്‌എസ്ബിയുടെ ചേംബറുകള്‍ റോഡിന്റെ ഉയരത്തിന് അനുസരിച്ച് ശരിയായ നിലയിലാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിന് സമീപം, ശീലവന്ത തടാകത്തിന്റെ ബഫർ സോണിന് സമീപം താമസിക്കുന്നവരുടെ പുനരധിവാസ നടപടികളും അദ്ദേഹം പരിശോധിച്ചു.ഹഗദൂർ സർവേ നമ്പർ 9-ലെ പുനരധിവാസത്തിനുള്ള പട്ടയരേഖകള്‍ വേഗത്തില്‍ നല്‍കണമെന്നും അദ്ദേഹം നിർദേശിച്ചു. പട്ടയരേഖകള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വർത്തൂർ-ഗുഞ്ചൂർ റോഡിനെക്കുറിച്ച് ബെംഗളൂരു സെൻട്രല്‍ എംപി പിസി മോഹനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.