ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാൻ തീരുമാനം.കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
‘Know Your HIV Status’ എന്ന പേരിലാകും ആപ്പ്എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവല്‍ക്കരണം നടത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുക. പദ്ധതിയുമായി സഹകരിക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പല്‍മാർക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കിടയില്‍ രോഗബാധ ഏറുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം. രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കർണാടകം മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു.കർണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരെന്ന് നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.
ഇതില്‍ 54,000-ത്തോളം പേർ തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള 7000 രോഗബാധിതർ സംസ്ഥാനത്തുണ്ട്. 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്‌ഐവി കണ്ടെത്തിയത് 44,500 പേർക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയർന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നത്. നേരത്തെ കണ്ടെത്തിയാല്‍ വ്യാപനവും രോഗം ഗുരുതരമാകുന്നതും തടയാൻ ആകുമെന്ന് വിലയിരുത്തല്‍.