മംഗളൂരു: കർണാടകത്തില്‍ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേരെ പൊലീസ് പിടികൂടി.ആംബുലൻസ് ഉപയോഗിച്ചാണ് ഇടപാടുകാരായ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവർക്ക് സംഘം ലഹരി എത്തിച്ച് നല്‍കിയിരുന്നത്. ആംബുലൻസ് ഡ്രൈവർ ഒളിവിലാണ്. മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളില്‍ ഡോക്ടർമാർക്കും വിദ്യാർത്ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്നെത്തിച്ച് നല്‍കിയിരുന്ന വൻ മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.ആംബുലൻസിന്റെ മറവില്‍ ലഹരിക്കച്ചവടംജൂണ് 25 ന് മംഗളൂരുവില്‍ നിന്ന് അന്നപ്പ സ്വാമി എന്ന മനുവിനെ എം ഡി എം എയുമായി മംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗല്‍കോട്ടിലെ ഒരു ലോഡ്ജില്‍ ഉദ്യോഗസ്ഥരെത്തി. ഈ ഘട്ടത്തിലാണ് അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തത്. മൊഹമ്മദ് അല്‍ഫാസ്, മൊഹമ്മദ് മുസ്തഫ, ബെല്‍ത്താങ്കടി സ്വദേശിയായ മറ്റൊരാള്‍ എന്നിങ്ങനെ മൂന്നുപേരെയും ഇവിടെ നിന്ന് പിടികൂടി. എം ഡി എം എയുടെ മൊത്ത വിതരണക്കാരായിരുന്നു ഇവരെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ നിന്നാണ് ആംബുലൻസ് മറയാക്കി നടത്തുന്ന മയക്കുമരുന്ന് വിപണനത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ബെല്‍ത്താങ്കടി സ്വദേശിയായ ജലീല്‍ ബാബ എന്നയാളാണ് ആംബുലൻസില്‍ ഇടപാടുകാർക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നത്. ഒളിവില്‍ പോയ ഇയാളെ പിടികൂടാനായിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇടപാടിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന് സംശയമുണ്ടെന്നും ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.