ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുല്‍ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയില്‍ രംഗത്തെത്തിയ രാഹുല്‍, കുട്ടികള്‍ക്ക് നേരെ പെല്ലറ്റ്ഗണ്‍ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ കാരണം വലഞ്ഞ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റക്കാരനായ ഒരു വിദ്യാഭ്യാസ മന്ത്രിയാണ്. അദ്ദേഹത്തെ നീക്കം ചെയ്യണം. തകർന്നടിഞ്ഞ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് അദ്ദേഹം. അദ്ദേഹം സ്ഥാനം ഒഴിയണം. ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ ഇറങ്ങാൻ കാരണം അദ്ദേഹമാണ്. അദ്ദേഹം രാജിവെച്ചേ മതിയാകൂവെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.ചോർച്ച ആരോപിച്ചു സമരം ചെയ്യുന്ന കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. പേപ്പർ ചോർച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.