ബെംഗളൂരു: ബ്യാദരഹള്ളിയില്‍ 22 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തുമകൂർ സ്വദേശിനിയായ ഭവാനി (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ എന്ന യുവാവിനെ ബ്യാദരഹള്ളി പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു. ഭവാനിയുടെ വിവാഹനിശ്ചയം നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്.മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
എന്നാല്‍ പ്രതിയായ ചന്ദ്രശേഖർ നേരത്തെ വിവാഹിതനും ആറുവയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമാണെന്ന വസ്തുത ഭവാനിയില്‍ നിന്നും മറച്ചുവെച്ചിരുന്നു. ഈ വിവരങ്ങള്‍ പൂർണ്ണമായി ഒളിപ്പിച്ചു വെച്ചുകൊണ്ട് ഏകദേശം ഒരു വർഷം മുൻപ് ഇയാള്‍ ഭവാനിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനിടെ, ഭവാനിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ആലോചിക്കുകയും നിശ്ചയം ഉറപ്പിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.തങ്ങളുടെ ബന്ധം ഭവാനിയുടെ കുടുംബം ഒരിക്കലും അംഗീകരിക്കില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനായി ഇരുവരും വിഷം കഴിച്ചെങ്കിലും ഭവാനി അത് ഛർദിച്ച് കളഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രകോപിതനായ ചന്ദ്രശേഖർ ഭവാനിയെ ബലമായി കഴുത്തുഞെറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം പ്രതിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.കൊലപാതകം നടത്തുന്നതിന് തൊട്ടുമുൻപ് ഭവാനിയോടൊപ്പമുള്ള ഒരു ചിത്രം പ്രതി ചന്ദ്രശേഖർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. “ഞങ്ങളുടെ ആദ്യ വിവാഹവാർഷികം” (Our First Wedding Anniversary) എന്ന കൗതുകകരമായ കുറിപ്പോടെയായിരുന്നു ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെട്ട ഭവാനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉടൻ തന്നെ ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.