തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഉത്തർപ്രദേശില്‍ പിടിയില്‍.ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഉത്തർപ്രദേശില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ മയക്കുമരുന്ന് മാഫിയകള്‍ക്ക് വൻതോതില്‍ എം.ഡി.എം.എ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് റിയാസ് എന്ന് പോലീസ് വ്യക്തമാക്കി.
തൃശൂരില്‍ ആംബുലൻസില്‍ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് പിടികൂടിയ സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് നിർണായകമായ ഈ അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.രോഗികളുമായി പോകുന്നതുപോലെ സൈറണ്‍ മുഴക്കി എത്തിയ ആംബുലൻസ് സംശയം തോന്നി പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നറിഞ്ഞതോടെ റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.യു.പിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് തൃശൂരിലെത്തിച്ചു. ഇയാളെ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തുശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.