മംഗളൂരിന് പുതുതായി വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികള്‍. ഈ പാതയിലെ വന്ദേഭാരത് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അടുത്തിടെ റെയില്‍വെ നടത്തിയിരുന്നു.7 മണിക്കൂറിനുള്ളിലാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്.പരീക്ഷണ ഓട്ടത്തില്‍ രാവിലെയോടെ ബെംഗളൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് എത്തിച്ചേരുന്ന വിധത്തിലായിരുന്നു സമയക്രമീകരണം. എന്നാല്‍ പുതിയ സർവ്വീസ് അനുവദിക്കുമ്പോള്‍ ട്രെയിൻ മംഗളൂരില്‍ നിന്നും രാവിലെ പുറപ്പെടുന്ന തരത്തിലായിരിക്കണമെന്ന ആവശ്യമാണ് കോസ്റ്റല്‍ കർണാടക റെയില്‍വ അസോസിയേഷൻ ആൻ്റ് പാസഞ്ചർ ഗ്രൂപ്പുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.

ബിസിനസ് കാര്യങ്ങള്‍ക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ബെംഗളൂരിലേക്ക് പുറപ്പെടുന്ന നിരവധി യാത്രക്കാർക്ക് രാവിലത്തെ സമയക്രമം ഉപകാരപ്രദമാകുമെന്ന് പശ്ചിമകാരവലി റെയില്‍വെ യാത്രി അഭിവൃദ്ധി സമിതി പ്രസിഡൻ്റ് ജി ഹനുമാനത്ത് കാമത്ത് പറഞ്ഞു. അർധരാത്രി ബെംഗളൂരിലെത്തുന്ന വന്ദേഭാരത് സർവ്വീസ് കൊണ്ട് തീരദേശവാസികള്‍ക്ക് യാതൊരു ഉപകാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സപ്റ്റംബർ 11 നായിരുന്നു 16 കോച്ചുള്ള വന്ദേഭാരത് സർവ്വീസ് ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം റെയില്‍വെ നടത്തിയത്. ആദ്യഘട്ടത്തില്‍ 9.57 മണിക്കൂർ എടുത്തായിരുന്നു ഒരു ഭാഗത്തേക്കുള്ള യാത്ര ട്രെയിൻ പൂർത്തിയാക്കിയത്. സാങ്കേതിക തടസമായിരുന്നു യാത്ര വൈകാൻ കാരണമായത്. എന്നാല്‍ രണ്ടാം പരീക്ഷണ ഓട്ടത്തില്‍ വെറും 7 മണിക്കൂറും 5 മിനിറ്റും മാത്രമാണ് ആവശ്യമായി വന്നത്. രാവിലെ 6.50 ന് ബെംഗളൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.55 ഓടെയാണ് ട്രെയിൻ മാംഗളൂരു ജങ്ഷനില്‍ എത്തിച്ചേർന്നത്.
തിരിച്ച് 2.25 നാണ് ട്രെയിൻ ബെംഗളൂരിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരു – കോഴിക്കോട് എക്സ്പ്രസ് (16511) യശ്വന്ത്പൂരിനും മംഗളൂരുവിനും ഇടയില്‍ 9.25 മണിക്കൂർ കൊണ്ടാണ് സർവീസ് നടത്തുന്നത്.10 സ്റ്റോപ്പുകളാണ് ട്രെയിനിന് ഉള്ളത്. ഈ പാതയിലാണ് ഏഴുമണിക്കൂറില്‍ താഴെ സമയം കൊണ്ട് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തിയത്.അതേസമയം ഇതുവരേയും പുതിയ സർവ്വീസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും റെയില്‍വെ പുറത്തുവിട്ടിട്ടില്ല. ട്രെയിൻ വരുന്നത് തീരദേശത്തിന് മാത്രമല്ല മലബാർ മേഖലയില്‍ ഉള്ളവർക്കും വലിയ ആശ്വാസമാകും. മലബാറില്‍ നിന്നും ട്രെയിൻ മാർഗമോ റോഡ് മാർഗമോ എളുപ്പത്തില്‍ മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരാനാകും. മംഗളൂരുവില്‍ എത്തിയാല്‍ ചുരുങ്ങിയ സമയം കൊണ്ട് ബെംഗളൂരുവിലേക്ക് എളുപ്പത്തിലുള്ള യാത്ര സാധ്യമാകും.