ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ഭർത്താവിന്റെ കൊലപാതക ശ്രമം.ബീഹാർ സ്വദേശിയായ സഞ്ജയ് ആണ് ഭാര്യ സൊണാലിയെ റോഡില്‍ വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സൊണാലിയെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് തടഞ്ഞുനിർത്തുകയും കത്തി കഴുത്തില്‍ വെച്ച് അറുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട നാട്ടുകാർ ഓടിക്കൂടി സഞ്ജയിനെ കീഴ്പ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ സൊണാലി അത്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞ കുറേ മാസങ്ങളായി ദമ്പതികള്‍ ദാമ്പത്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സഞ്ജയും സൊണാലിയും രണ്ടാം വിവാഹത്തിലായിരുന്നുവെന്നും ഇവർ പുതിയ ജീവിതം തുടങ്ങാനാണ് ബംഗളൂരുവിലേക്ക് മാറിയത്. എന്നാല്‍ സഞ്ജയിന്റെ മദ്യപാനത്തെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ സൊണാലി സഞ്ജയിനൊപ്പം താമസിക്കാൻ വിസമ്മതിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സഞ്ജയിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.