ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് യുഎഇ തീരത്ത് ഇറാൻ ചരക്കുകപ്പല്‍ പിടിച്ചെടുത്തു. കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇറാൻ സംഘർഷം ഒഴിവാക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗില്‍ നിർണായക കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് സംഭവം.ഇറാന്റെ പ്രത്യേക അനുമതിയോടെ ചൈനീസ് കപ്പലുകള്‍ നിലവില്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്.അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയില്‍ രഹസ്യസന്ദർശനം നടത്തിയെന്ന വാർത്തകള്‍ യുഎഇ ഭരണകൂടം തള്ളി.ഇസ്രയേലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നെതന്യാഹു ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.