ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വി.ഡി സതീശൻ രംഗത്തെത്തിയെന്ന് റിപ്പോർട്ട്.കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് തീരുമാനമെങ്കില്‍, അദ്ദേഹം തന്റെ മണ്ഡലമായ പറവൂരില്‍ വന്ന് മത്സരിക്കട്ടെ എന്നും താൻ മണ്ഡലം ഒഴിഞ്ഞു കൊടുക്കാം എന്നും വി.ഡി സതീശൻ അറിയിച്ചു എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ നേതൃത്വം നല്കി ഭരണം നേടിയെടുത്ത സാഹചര്യത്തില്‍, തന്നെ അവഗണിച്ച് കെ.സി വേണുഗോപാലിനെ കൊണ്ടുവരുന്നതിനോട് സതീശന് കടുത്ത അമർഷമുണ്ട്.മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകള്‍ പുരോഗമിക്കുകയാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരുമായാണ് ചർച്ചകള്‍ നടക്കുന്നത്. ഇത് വെറുമൊരു സമ്മർദ്ദ തന്ത്രമല്ലെന്നും കടുത്ത നിലപാടാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ മാറി നില്‍ക്കാനുള്ള സാധ്യതയാണ് സതീശൻ മുന്നോട്ടു വെക്കുന്നത്. ഏതായാലും ഇന്ന് ആറയോടെയെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.