ന്യൂഡല്‍ഹി: ‘വന്ദേമാതരം’ ആലാപനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് ശിവസേന (UBT) നേതാവ് സഞ്ജയ് റാവത്ത്.മുഴുവൻ വന്ദേമാതരവും ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ ആലപിക്കാൻ ഇരുവരും തയ്യാറാകണമെന്നാണ് റാവത്തിന്റെ പരിഹാസം. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് വേദി ഒരുക്കാമെന്നും എന്നാല്‍ അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.വന്ദേമാതരത്തിന്റെ മുഴുവൻ പതിപ്പ് ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് റാവത്തിന്റെ പുതിയ പരാമർശം.
കോണ്‍ഗ്രസ് പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കാനുള്ള തീരുമാനത്തെ ബിജെപി ശക്തമായി വിമർശിച്ചിരുന്നു. മുഴുവൻ ഗാനത്തിന്റെ ചരിത്രപരവും ദേശീയവുമായ പ്രാധാന്യം ഉയർത്തിക്കാട്ടി രാജ്യവ്യാപക പ്രചാരണം നടത്തുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, മോദി സർക്കാരിന്റെ ഭരണകാലത്തെ വിലക്കയറ്റവും സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും റാവത്ത് വിമർശിച്ചു. കഴിഞ്ഞ വർഷങ്ങളില്‍ എന്താണ് വിലകുറഞ്ഞതെന്ന് ചോദിച്ച അദ്ദേഹം, സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.