സംവിധാകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റിൽ. സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലായിരുന്നു സംവിധായകർ കഞ്ചാവുമായി പിടിയിലായത്. എക്സൈസാണ് സമീറിനെ അറസ്റ്റു ചെയ്തത്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഹൈബ്രിഡ് കഞ്ചാവ് കേസിൽ സമീർ താഹിറിനെ ഇന്ന് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരായിരുന്നു എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവർ കഞ്ചാവ് ഉപയോഗിച്ചോ എന്ന് തനിക്ക് അറിയില്ലെന്ന് സമീർ എക്സൈസിനു മൊഴി നൽകിയതായാണ് റിപ്പോർട്ട്.
എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്, 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ സംവിധായകർ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.