ബെംഗളൂരു: ഹെന്നൂരിൽ വിദ്യാർത്ഥി സംശയാസ്പദമായ നിലയിൽ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർവേഷ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.പതിവുപോലെ കോളേജിൽ പോയ വിദ്യാർത്ഥി മർവേഷിനെ ഇന്നലെ രാത്രി സുനിൽ ജിഹാൻ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. എന്നാൽ, മർവേഷ് അപ്പോഴേക്കും മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു.ലിംഗരാജ്പൂരിനടുത്ത് വെച്ച് അജ്ഞാതർ മർവേഷിനെ ആശുപത്രിയിൽ എത്തിക്കാൻ തന്റെ കൈയിൽ ഏൽപ്പിക്കുകയായിരുന്നു എന്നും ഉടൻ തന്നെ മർവേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി..
അതേസമയം, ഇന്നലെയും പതിവുപോലെ മകൻ മർവേഷ് കോളജിൽ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലന്നാണ് വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. മകൻ വീട്ടിൽ തിരിച്ച് എത്താതെ ഇരുന്നതിൽ വിഷമിച്ചിരുന്നതിന്റെ ഇടയിൽ ആരോ മർവേഷ് വീട്ടിൽ തിരിച്ചെത്തിയോ എന്ന് അന്വേഷിച്ചതായും പറയുന്നു.
ഇന്നലെ വൈകിട്ട് വീടിനു സമീപം മർവേഷിനെക്കുറിച്ച് അന്വേഷിച്ചയാളെക്കുറിച്ച് സംശയമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ സത്യാവസ്ഥ വ്യക്തമാകുമെന്നും മാതാപിതാക്കൾ സൂചിപ്പിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഹെന്നൂർ പോലീസ് സ്റ്റേഷൻ കൊലപാതകത്തിന് കേസെടുത്ത് മർവേഷിന്റെ മരണത്തിന് ഉത്തരവാദിയായ ആളെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈസ്റ്റ് ഡിവിഷൻ ഡിസിപി ഡോ. ഭീമ ശങ്കർ ഗുലേദ് പറഞ്ഞു.