മൈസൂരു : കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.ഗുണ്ടൽപേട്ട് താലൂക്കിലെ മദ്ദൂർ ചെക്പോസ്റ്റിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണം.ഗുണ്ടൽപ്പേട്ട് സ്വദേശിയായ ഡ്രൈവർ തീ ഉയരുന്നതുകണ്ട് വാഹനംനിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
കല്യാണത്തര്‍ക്കം: വിദ്യാര്‍ത്ഥിയെ കൊന്ന യുവാവ് ട്രെയിനിനുമുന്നില്‍ ജീവനൊടുക്കി
കോളേജ് വിദ്യാർത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.ഉളിയക്കോവില്‍ വിളപ്പുറം മാതൃകാനഗർ 162 ഫ്ലോറി ഡെയിലില്‍ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്.നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടില്‍ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു ഫെബിൻ. കൊല്ലം ഡി.സി.ആർ.ബിയിലെ ഗ്രേഡ് എസ്.ഐ രാജുവിന്റെ മകനാണ് തേജസ് രാജു.
ഫെബിന്റെ സഹോദരിയെ വിവാഹംചെയ്തു കൊടുക്കാത്തതിലുള്ള രോഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 6.45 ഓടെയായിരുന്നു സംഭവം. വെള്ള വാഗണ്‍ ആർ കാറില്‍ ഫെബിന്റെ വീടിന് സമീപമെത്തിയ തേജസ് രാജു അല്പനേരം കാത്തുനിന്നശേഷം മടങ്ങിപ്പോയി. 6.45 ഓടെ പർദ്ദ ധരിച്ച് ഫെബിന്റെ വീട്ടിലെത്തി ബെല്‍ മുഴക്കി. വാതില്‍ തുറന്ന ഫെബിനുമായി പിടിവലിയായി. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ മുറിയിലേക്ക് ഒഴിച്ചു. കത്തികൊണ്ട് ഫെബിന്റെ നെഞ്ചില്‍ രണ്ടിടത്ത് കുത്തി. തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛൻ ജോർജ് ഗോമസിന്റെ കൈയിലും കുത്തേറ്റു. പുറത്തേക്ക് ഓടിയ ഫെബിൻ 20 മീറ്റർ അകലെ റോഡില്‍ കുഴഞ്ഞു വീണു. കാറില്‍ രക്ഷപ്പെട്ട തേജസ് കടപ്പാക്കടയ്ക്കടുത്ത് ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് താഴെയെത്തി 7.30 ഓടെ ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
നാട്ടുകാർ ഫെബിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കരളിനേറ്റ മുറിവാണ് മരണകാരണം. ട്രെയിനിടിച്ച് തെറിച്ചുവീണ തേജസിന്റെ ശരീരം ചിന്നിച്ചിതറി. രണ്ടു മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയില്‍. ഡെയ്സിയാണ് ഫെബിന്റെ മാതാവ്. ഫ്ലോറി സഹോദരി. ബിജിലയാണ് തേജസിന്റെ മാതാവ്. സഹോദരൻ ശ്രേയസ്.