Home കർണാടക ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തേത്, ജോലി അവസരം

ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തേത്, ജോലി അവസരം

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു.കര്‍ണാടക ഹൗസിങ് ബോര്‍ഡ് ആണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. സാധാരണ വീടുകള്‍ നിര്‍മിക്കുന്ന ബോര്‍ഡ്, ആദ്യമായിട്ടാണ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയം ആണ് ബെംഗളൂരുവിലെ അനെകല്‍ താലൂക്കിലുള്ള സൂര്യനഗറില്‍ വരുന്നത്.രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലാണ്. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 80000 പേര്‍ക്ക് സൗകര്യമുണ്ടാകും. ഇതോടൊപ്പം രണ്ട് ടൗണ്‍ഷിപ്പുകളുടെ തറക്കല്ലിടല്‍ കര്‍മവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പുതിയ പദ്ധതി ജോലി സാധ്യത വര്‍ധിക്കുകയും മേഖലയുടെ മുഖച്ഛായ മാറ്റുകയും ചെയ്യുമെന്ന് സിദ്ധരാമയ്യ പറയുന്നു.

75 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, 400 മീറ്റര്‍ അത്ലറ്റിക്‌സ് ട്രാക്ക്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇന്‍ഡോര്‍ കായിക വിഭാഗങ്ങള്‍ക്കുള്ള അരീന എന്നിവയുണ്ടാകും. ഒളിമ്പിക് നിലവാരമുള്ള നീന്തല്‍ക്കുളം, ഡൈവിംഗ്-പരിശീലന പൂളുകള്‍, ആധുനിക ചേഞ്ചിംഗ് റൂമുകള്‍, ഷവര്‍ റൂമുകള്‍, ടോയ്ലെറ്റുകള്‍ എന്നിവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.റീട്ടെയില്‍ കടകള്‍, റെസ്റ്റോറന്റുകള്‍, വിശാലമായ ബേസ്‌മെന്റ് പാര്‍ക്കിംഗ് സൗകര്യം എന്നിവയോടൊപ്പം ഒരു കണ്‍വെന്‍ഷന്‍ സെന്ററും ഇവിടെ ഒരുങ്ങും. ഈ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു ഓഡിറ്റോറിയം, എക്‌സിബിഷന്‍ ഹാളുകള്‍, ഹാള്‍ ഓഫ് ഫെയിം, കോണ്‍ഫറന്‍സ് സെമിനാര്‍ റൂമുകള്‍ എന്നിവയുണ്ടാകും. മെഡിക്കല്‍, ഫിറ്റ്‌നസ്, ന്യൂട്രീഷന്‍ കേന്ദ്രങ്ങള്‍, അത്‌ലറ്റിക്‌സ് ഹോസ്റ്റല്‍, ഫിസിയോതെറാപ്പി സെന്റര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ലഭ്യമാകും.

ഒന്നാം നമ്പര്‍ സ്റ്റേഡിയത്തിന്റെ ശേഷി80,000 പേര്‍ക്ക് ഇരിക്കാനുള്ള ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. കളിക്കാര്‍ക്കും കാണികള്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. നിലവില്‍ 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം.പദ്ധതിക്കായി കര്‍ഷകരില്‍ നിന്ന് ആകെ 4,000 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ 75 ഏക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനും ബാക്കി വീടുകളും പ്ലോട്ടുകളും നിര്‍മ്മിക്കാനും ഉപയോഗിക്കും. ഇത് കര്‍ഷകര്‍ക്കും മറ്റ് അപേക്ഷകര്‍ക്കും വിതരണം ചെയ്യും. സൂര്യനഗറില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിലൂടെ, കായികം, ടൂറിസം, തൊഴിലവസരങ്ങള്‍, സാമ്പത്തിക വളര്‍ച്ച എന്നിവയുള്‍പ്പെടെ ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ഞങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് വലിയ ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു.ഈ പദ്ധതിയെ കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഒരു വിഭാഗം എതിര്‍ത്തു. സ്റ്റേഡിയം കരടികല്‍-മഹാദേശ്വര വന്യജീവി ഇടനാഴിയോട് ചേര്‍ന്നാണെന്നും, ഇത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ദോഷകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് കുറവായിരുന്ന ഭൂമിവില ഇപ്പോള്‍ ഇരട്ടിയായെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. സ്റ്റേഡിയത്തിന് സമീപം ഒരു ഗെയിംസ് വില്ലേജ് (ക്രീഡാ ഗ്രാമം) വികസിപ്പിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group