ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി നഴ്സിങ് വിദ്യാര്‍ത്ഥി പിടിയില്‍. കാർത്തിക് (20) ആണ് ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തുവെച്ച് ഹരിപ്പാട് പൊലീസിന്റെയും ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റേയും പിടിയിലായത്.ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തോട് അനുബന്ധിച്ച് വില്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു ലഹരിമരുന്ന്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിന് പുറത്ത് നഴ്സിങ്ങിന് പഠിക്കുന്ന ഇയാള്‍, അവിടെ നിന്നും ആയിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് അയ്യായിരം രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.ജില്ലാ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം വലിയകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗുണ്ടാസംഘങ്ങള്‍ ലഹരി ഉപയോഗിച്ച് ഏറ്റുമുട്ടിയിരുന്നു. പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ആർക്കുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നും ഇതിനായി സാമ്ബത്തികസഹായം നല്‍കിയത് ആരാണെന്നും വിശദമായി അന്വേഷിച്ചുവരികയാണ്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരും നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.