തിരുവല്ല : മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിലായി.ഇരവിപേരൂർ ചിറയില്‍ ജോജോ ജോണ്‍ ഏബ്രഹാം (36), ഇരവിപേരൂർ കുടമലയില്‍ വൈശാഖ് ബാബു (29 ) എന്നിവരാണ് പിടിയിലായത്. ഇരവിപേരൂർ തോട്ടപ്പുഴ കുളക്കാട്ടില്‍ താഴെകാലായില് വീട്ടില്‍ ജോണ്‍ വർഗീസിസ് – ലിസി ദമ്പതികളുടെ മകൻ ജൂവല്‍ (35) ആണ് മരിച്ചത്. ഇരവിപേരൂരിലെ സ്വകാര്യ സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ 11ന് ജോജോയുടെ വീട്ടിലായിരുന്നു സംഭവം. ജൂവലും കൂട്ടുകാരായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയില് സംസാരിച്ചു നില്‍ക്കുന്നതിനിടെ തർക്കമുണ്ടായി.

മദ്യലഹരിയില്‍ പിടിച്ചുതള്ളുന്നതിനിടെ ജൂവലും ജോജോയും കിണറ്റില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. കിണറ്റില്‍ വീണ വിവരം വൈശാഖ് ആണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഇവർ എത്തിയപ്പോഴേക്കും ജോജോ കരയ്ക്ക് കയറിയിരുന്നു. ജൂവലിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കിണറിന്റെ കെട്ടില്‍ ഇരിക്കുമ്പോള്‍ വീണെന്നാണ് ജോജോ ആദ്യം നല്കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചില്ല. തുടർന്ന് ജോജോയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് മുങ്ങിയ വൈശാഖിനെയും പിന്നീട് പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.