ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കള്‍ക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്.കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയില്‍ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയില്‍ കഫെ തുടങ്ങാൻ സഹായിച്ചത് ഹൈനസ് ആയിരുന്നു. ഇയാളാണ് ക്രൂരമായി പീഡിപ്പിച്ചത്.തൊട്ടടുത്ത ദിവസം തന്നെ മടിവാള പൊലീസ് സ്റ്റേഷനില്‍ ഇവർ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതിയായ ഹൈനസ് പെണ്‍കുട്ടിയെ ഭീഷണപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിയില്‍ പറഞ്ഞു.എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാളുകള്‍ കഴിഞ്ഞിട്ടും പ്രതിയായ ഹൈനസിനെ പിടികൂടാൻ ബെംഗളുരു മടിവാള പൊലീസ് തയ്യാറായിട്ടില്ല. പീഡനം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് പോലും വിധേയയാക്കിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളില്‍ നിന്ന് തങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ ഇപ്പോഴും വധ ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.