ബെംഗളൂരു: കർണാടകയില്‍ ഗ്രാമീണ മേഖലയിലെയും പ്രധാന നഗരങ്ങള്‍ള്‍ക്ക് ഇടയിലുമുള്ള യാത്രാ സൗകര്യവും കൂടുതല്‍ ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി കെഎസ്‌ആർടിസി.സംസ്ഥാനത്തെ വിവിധ റൂട്ടുകളിലേക്ക് 400 പുതിയ “കർണാടക സരിഗെ” ബസുകള്‍ കൂടി ഇറക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകളും ഇന്റർസിറ്റി കണക്റ്റിവിറ്റിയും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.സമീപകാലത്ത് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി 805 പുതിയ സരിഗെ, ലോക്കല്‍ ബസുകള്‍ കൂടി ജൂണ്‍ മാസത്തിനകം ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതല്‍ ബസുകള്‍ എത്തിക്കാൻ നീക്കം നടക്കുന്നത്. പുതിയ ബസുകള്‍ പ്രധാനമായും ഗ്രാമീണ മേഖലകളിലും തിരക്കേറിയ ജില്ലകള്‍ തമ്മിലുള്ള റൂട്ടുകളിലുമാകും സർവീസ് നടത്തുക.”കർണാടക സരിഗെ” സർവീസുകള്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ പ്രധാന യാത്രാമാർഗങ്ങളിലൊന്നാണ്.
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും ജില്ലകള്‍ തമ്മിലുമുള്ള കുറഞ്ഞ ചെലവിലുള്ള യാത്രാ സൗകര്യമായി ഈ ബസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവില്‍ ആയിരക്കണക്കിന് സരിഗെ ബസുകളാണ് വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്നത്.’ശക്തി’ പദ്ധതി നടപ്പാക്കിയതിന് ശേഷം സർക്കാർ ബസുകളിലെ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വർധിച്ചതായും, അതിനാല്‍ കൂടുതല്‍ ബസുകള്‍ അനിവാര്യമാണെന്നും കെഎസ്‌ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ തിരക്കും ബസുകളുടെ കുറവും പരിഹരിക്കാനാണ് പുതിയ സർവീസുകള്‍ സഹായകരമാകുക.പുതിയ ബസുകള്‍ എത്തുന്നതോടെ ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള ഗ്രാമീണ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. കൂടാതെ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട സാഹചര്യം കുറയാനും ഇത് സഹായിക്കുമെന്ന് യാത്രക്കാർ വിലയിരുത്തുന്നു.ഇതോടൊപ്പം നിലവില്‍ സർവീസ് നടത്തുന്ന പഴയ ബസുകള്‍ പടിപടിയായി മാറ്റി പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയും കെഎസ്‌ആർടിസി പരിഗണിക്കുന്നുണ്ട്.
കൂടുതല്‍ ഇന്ധനക്ഷമതയും യാത്രാ സൗകര്യവുമുള്ള ബസുകളായിരിക്കും പുതുതായി എത്തുക. ചില ബസുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, മെച്ചപ്പെട്ട സീറ്റിംഗ് സൗകര്യം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.പുതിയ ബസുകള്‍ വരുന്നതോടെ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാർക്കും വലിയ ആശ്വാസമാകും. സമയബന്ധിത സർവീസുകളും കൂടുതല്‍ ട്രിപ്പുകളും ലഭ്യമാകുന്നതോടെ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവർക്കും ഈ തീരുമാനം ഗുണകരമാകും. സംസ്ഥാനത്ത് റോഡ് ഗതാഗത സംവിധാനത്തെ കൂടുതല്‍ ആധുനികമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കെഎസ്‌ആർടിസിയുടെ ഈ വിപുലീകരണ പദ്ധതി വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ റൂട്ടുകളിലും പുതിയ സർവീസുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.