മംഗളുരുവില്‍ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (കെഎസ്‌ആർടിസി) കരാർ ജീവനക്കാരനായ കണ്ടക്ടർ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി.സംഭവത്തെ തുടർന്ന് ബഗല്‍ക്കോട്ട് സ്വദേശിയായ പ്രദീപ് കശപ്പ നായ്ക്കർ (35) എന്ന പ്രതിയെ വ്യാഴാഴ്ച കൊണാജെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച മംഗളൂരുവിനടുത്ത് മുടിപ്പു-സ്റ്റേറ്റ് ബാങ്ക് റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെഎസ്‌ആർടിസി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.ബസ്സില്‍ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. യാത്രക്കിടെ യുവതി ഉറങ്ങിപ്പോയിരുന്നു. കണ്ടക്ടർ യുവതിയോട് മോശമായി പെരുമാറുന്നത് കണ്ട സഹയാത്രികൻ ഇത് ഫോണില്‍ പകർത്തിയിരുന്നു.
ഈ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയരുകയും പോലീസ് നടപടി വേഗത്തിലാക്കുകയും ചെയ്തു. പ്രദീപിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നായിക്കറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.