ബെംഗളൂരു: സംഘടിത, അസംഘടിത മേഖലകള്‍ക്കുള്ള പുതിയ മിനിമം വേതനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗ്രേറ്റര്‍ ബെംഗളൂരു ഏരിയയില്‍ ഒരു അവിദഗ്ധ തൊഴിലാളിക്ക് പ്രതിമാസം 23,376 രൂപ നല്‍കണം എന്നാണ് പുതിയ ഉത്തരവ്.വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ തൊഴില്‍ വകുപ്പ് വിജ്ഞാപനമനുസരിച്ച്, തലസ്ഥാനത്ത് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ വേതനം പ്രതിമാസം 31,114 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.ബെംഗളൂരുവിന് പുറത്ത്, അവിദഗ്ധ ജോലികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ വേതനം 19,300 രൂപ മുതല്‍ 21,251 രൂപ വരെയാണ്. സര്‍ക്കാര്‍ മിനിമം വേതനം 60 ശതമാനം വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ‘സംസ്ഥാനത്തെ തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം ഞങ്ങള്‍ നിറവേറ്റി. പരിഷ്കരണം തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടിത, അസംഘടിത മേഖലകളിലെ ഏകദേശം രണ്ട് കോടി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന 81 ഷെഡ്യൂള്‍ഡ് തൊഴിലുകള്‍ക്ക് പുതുക്കിയ മിനിമം വേതനം ബാധകമാകും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ആണ് സംസ്ഥാനത്ത് കുറഞ്ഞ വേതനം പരിഷ്കരിക്കുന്നത്. കര്‍ണാടകയില്‍ നിലവിലുള്ള അവിദഗ്ധ തൊഴിലാളികള്‍ക്ക് ഏകദേശം 15,000 രൂപയാണ് പ്രതിമാസ വേതനം.ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയുടെ വിലയെ അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കണമെന്ന് നിര്‍ബന്ധമാക്കിയ റെപ്റ്റാകോസ് ബ്രെറ്റ് കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ അടിസ്ഥാനമാക്കിയാണ് വേതനം പരിഷ്കരിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് മിനിമം വേതനത്തിന്റെ കരട് പുറപ്പെടുവിച്ച് ഒരു വര്ഷത്തിലേറെയായ ശേഷമാണ് ഈ വിജ്ഞാപനം വന്നിരിക്കുന്നത്.
അതേസമയം തൊഴിലുടമകള്‍ക്കും ബിസിനസുകള്‍ക്കും താങ്ങാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിരക്കാണ് മിനിമം വേതന പരിഷ്കരണമെന്ന് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മിനിമം വേതനത്തിനായി, എല്ലാ തൊഴിലാളികളെയും നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍, വൈദഗ്ധ്യമുള്ളവര്‍, അര്‍ദ്ധ വൈദഗ്ധ്യമുള്ളവര്‍, അവിദഗ്ധര്‍ എന്നിങ്ങനെയാണ് ഇത്.ജോലിയുടെ സ്ഥാനം മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: സോണ്‍-1 (ജിബിഎ), സോണ്‍-2 (എല്ലാ ജില്ലാ കേന്ദ്രങ്ങളും നഗര കോര്‍പ്പറേഷനുകളും), സോണ്‍-3 (മറ്റെല്ലാ പ്രദേശങ്ങളും). മിനിമം വേതന നിയമപ്രകാരമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്നും 2025 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന വേതന നിയമപ്രകാരം ഇത് റദ്ദാക്കിയെന്നും അതിന് നിയമത്തിന്റെ അധികാരമില്ലാത്തതാണെന്നും കെഇഎ പ്രസിഡന്റ് ബിസി പ്രഭാഖര് ഒരു സര്‍ക്കുലറില്‍ പറഞ്ഞു.