ചത്തകോഴിയുടെ ദേഹത്ത് അമർത്തുമ്ബോള്‍ അതിൻ്റെ വായില്‍ നിന്ന് തീയും പുകയും വരുന്ന വീഡിയോ കഴിഞ്ഞ ദിവസം ട്രെൻഡിങ് ആയിരുന്നു.ഡ്രാഗണ്‍ ചിക്കൻ എന്ന പേരും സോഷ്യല്‍മീഡിയ നല്‍കി. ചില മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. കെമിക്കല്‍ അകത്തു ചെന്നതാണ്, തീറ്റയിലെ പ്രശ്നമാണ് തുടങ്ങിയ വ്യാഖ്യാനങ്ങളുമുണ്ടായി. ഇതിലെ സത്യാവസ്ഥ അറിയാം.ബൈജുരാജ് ശാസ്ത്രലോകം എന്ന യുട്യൂബ് ചാനലാണ് സത്യാവസ്ഥ പുറത്തുവിട്ടത്. ആദ്യം കണ്ടപ്പോള്‍ കോഴി കെമിക്കലുകള്‍ വിഴുങ്ങിയിട്ടുണ്ടാകും എന്ന് തോന്നിയെന്ന് ബൈജുരാജ് പറയുന്നു. എന്നാല്‍ കെമിക്കലുകള്‍ പുകഞ്ഞാണ് കത്തുക. മാത്രമല്ല, കോഴിയെ പൊക്കുമ്ബോഴും നിലത്തിടുമ്ബോഴും തീയും പുകയും വരുന്നില്ല.
ഇതോടെ കത്തുന്ന ഗ്യാസ് ആണെന്ന സംശയം ബലപ്പെട്ടു.ഗ്യാസ് വെല്‍ഡിങ് ആണ് ഇതിനായി ഉപയോഗിച്ചത്. കോഴിയുടെ പിന്നിലൂടെ ഗ്യാസ് കയറ്റിയാല്‍ വായിലൂടെ പുറത്തുവരാന്‍ സാധ്യത കുറവാണ്. അതിനാല്‍ നെഞ്ചിന്റെ ഭാഗത്തുകൂടെയായിരിക്കും ഗ്യാസ് കയറ്റിയിട്ടുണ്ടാകുക എന്ന സംശയം ബലപ്പെട്ടു. നോസില്‍ ഭാഗം (വെല്‍ഡിങ് ടോര്‍ച്ച്) ആയിരിക്കും നെഞ്ചിലൂടെ കയറ്റിയിട്ടുണ്ടാകുക. ഗ്യാസ് തുറന്നുവെച്ചിട്ടുണ്ടാകാം. നെഞ്ചില്‍ അമര്‍ത്തുമ്ബോള്‍ ഇലക്‌ട്രിക് സ്പാര്‍ക് ഉണ്ടാകുകയും അങ്ങനെ വായിലൂടെ തീയും പുകയും വരുന്നു.
മാത്രമല്ല, ചത്തതാണെങ്കില്‍ കോഴിയുടെ തല ഒടിഞ്ഞതുപോലെ വരണം. വീഡിയോയില്‍ തല മടങ്ങുന്നില്ല. ഉറച്ചുനില്‍ക്കുകയാണ്. കഴുത്തില്‍ കശേരുക്കള്‍ ഉള്ളതിനാല്‍ എത്ര സമയം കഴിഞ്ഞാലും ഉറച്ചുനില്‍ക്കില്ല, കഴുത്ത് വളഞ്ഞിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, പുതുവത്സരത്തോടനുബന്ധിച്ച മറ്റൊരു വാട്ട്സാപ്പ് യൂണിവേഴ്സിറ്റി വീഡിയോ കൂടി പാളി.