ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) സർക്കാർ രൂപീകരിക്കാൻ അനുമതി നല്‍കാത്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുന്നു.വിജയ്‌യെ പിന്തുണച്ച് ഡിഎംകെ, വിസികെ , സിപിഐ, കമല്‍ഹാസന്റെ എംഎൻഎം തുടങ്ങിയ പാർട്ടികള്‍ രംഗത്തെത്തി.തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകള്‍ തികയ്ക്കാൻ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് കൂടി പിന്തുണച്ചതോടെ ടിവികെയെ പിന്തുണക്കുന്നവരുടെ എണ്ണം 113 ആയി. ഭൂരിപക്ഷത്തിന് 5 പേരുടെ കൂടി പിന്തുണ വേണം. പിന്തുണക്കുന്ന 118 എംഎല്‍എമാരുടെ ഒപ്പുമായി വന്നാല്‍ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്നാണ് ഗവർണറുടെ നിലപാട്. എന്നാല്‍, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്‍കണമെന്നാണ് വിജയ്‌യും മറ്റ് പാർട്ടികളും ആവശ്യപ്പെടുന്നത്.ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വിസികെ നേതാവ് തോള്‍ തിരുമാളവൻ പറഞ്ഞു. രാജ്ഭവനിലല്ല, നിയമസഭയിലാണ് വിജയ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.തെഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങള്‍ക്കില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് സർക്കാർ രൂപീകരിക്കാൻ വിളിക്കേണ്ടതെന്ന് ഡിഎംകെ വക്താവ് എ.ശരവണൻ ചൂണ്ടിക്കാട്ടി.
വിജയ് യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതില്‍ മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസനും നിലപാടെടുത്തു. ‘ജനവിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും എന്റെ സഹോദരൻ എം.കെ. സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു. 108 സീറ്റുകള്‍ നേടിയ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് തമിഴ് ജനതയുടെ വിധിയെ അപമാനിക്കലാണ്. തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍ക്ക് ഇപ്പോഴും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് ജനാധിപത്യത്തിന് ഏല്‍പ്പിച്ച മുറിവാണ്,” കമല്‍ഹാസൻ എക്സില്‍ കുറിച്ചു.നിലവില്‍ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ വിജയ്‌ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ച് വിജയ്‌ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്‍കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ ആവശ്യപ്പെട്ടു. അതേസമയം, വിജയ്‌ക്ക് ഭൂരിപക്ഷമില്ലെന്നാണ് ബിജെപിയുടെ വാദം. ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ ഗവർണർക്ക് അത് അംഗീകരിക്കാൻ കഴിയൂ എന്ന് ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു.