കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജന്മദിനാഘോഷം വെള്ളിയാഴ്ച രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിമാറി. മൈസൂരുവില്‍ നടന്ന ആഘോഷത്തില്‍ അനുയായികള്‍ മുറിച്ച കേക്കില്‍ ‘അടുത്ത മുഖ്യമന്ത്രി ഡി കെ ബോസ്’ എന്ന സന്ദേശം എഴുതിയത് കർണാടക കോണ്‍ഗ്രസിലെ നേതൃമാറ്റ ചർച്ചകള്‍ക്ക് വീണ്ടും ഊർജ്ജം പകർന്നു.മെയ് 15-ന് 64 വയസ്സ് തികഞ്ഞ ശിവകുമാർ കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രദർശനവും പ്രാർത്ഥനകളുമായി ജന്മദിനം ചെലവഴിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള മുരുകൻ ക്ഷേത്രത്തില്‍ അദ്ദേഹം ദർശനം നടത്തി.ബെംഗളൂരു, ബെലഗാവി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവകുമാറിന്റെ ആരാധകർ വലിയ തോതില്‍ ബാനറുകളും കട്ടൗട്ടുകളും ഉയർത്തി. “അടുത്ത മുഖ്യമന്ത്രി ഡി.കെ.എസ്” എന്ന മുദ്രാവാക്യം ഇതിലൂടെ പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.രാഷ്ട്രീയ പ്രാധാന്യം2023-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അഞ്ച് വർഷത്തെ ഭരണകാലയളവിന്റെ പകുതിയോടടുക്കുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് ഹൈക്കമാൻഡ് നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.ശിവകുമാറിന്റെ പ്രതികരണംവിവാദം കൊഴുക്കുമ്പോഴും താനും സിദ്ധരാമയ്യയും ഹൈക്കമാൻഡ് തീരുമാനത്തിന് അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നാണ് ശിവകുമാറിന്റെ പരസ്യ നിലപാട്. ബാനറുകള്‍ വെക്കരുതെന്ന് താൻ അനുയായികള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.”ബാനറുകള്‍ സ്ഥാപിക്കരുതെന്നും അല്ലാത്തപക്ഷം കേസെടുക്കുമെന്നും ഞാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സ്നേഹം മൂലം അവർ സ്ഥാപിച്ചു,” ശിവകുമാർ പറഞ്ഞു. ഏകദേശം 50-ഓളം ബാനറുകള്‍ അധികൃതർ നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.ശിവകുമാറിന്റെ അനുയായികള്‍ ക്യാമ്പയിൻ ശക്തമാക്കുമ്പോഴും പാർട്ടി നേതൃത്വം നിലവില്‍ നേതൃമാറ്റ അഭ്യൂഹങ്ങളെ തള്ളിക്കളയുകയാണ്.