ബെംഗളൂരു: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ വേഗംവർധിപ്പിക്കുന്നതിന് പാതയിലെ വളവുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജോലാർപേട്ട് മുതൽ ബെംഗളൂരു കെ.ആർ. പുരംവരെയുള്ള 125 കിലോമീറ്റർ പാതയിലാണ് വളവുകൾ ലഘൂകരിക്കുക. പ്രവൃത്തി പൂർത്തിയാകുന്നോടെ പരമാവധി 130 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാൻ വന്ദേഭാരത് എക്സ്‌പ്രസിന് കഴിയും. നിലവിൽ 110 കിലോമീറ്ററാണ് പരമാവധി വേഗം. ജൂണിൽ പ്രവൃത്തിപൂർത്തിയാക്കാൻ കഴിയുമെന്ന് ബെംഗളൂരു റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി.
തീവണ്ടി ഗതാഗതത്തെ കാര്യമായി ബാധിക്കാതിരിക്കാൻ ഘട്ടം ഘട്ടമായാണ് പ്രവൃത്തി പൂർത്തിയാക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ പാതയോടുചേർന്ന് സുരക്ഷാവേലികളും നിർമിക്കും. ട്രെയിനിന്റെ വേഗംകൂടുന്നതോടെ യാത്രാസമയത്തിൽ അരമണിക്കൂറെങ്കിലും വ്യത്യാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് വന്ദേഭാരത് എക്സ്‌പ്രസിന് ഓടാൻവേണ്ട സമയം.
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‌പ്രസാണ് മൈസൂരു-ചെന്നൈ പാതയിൽ സർവീസ് നടത്തുന്നത്. മെട്രോ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്നതിനൊപ്പം മൈസൂരുവിലെയും സമീപപ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സർവീസ് ഗുണംചെയ്യും. നവംബർ 11-ന് സർവീസ് തുടങ്ങിയ ട്രെയിനിൽ യാത്രക്കാരുടെ എണ്ണം ഓരോമാസം പിന്നിടുമ്പോഴും വർധിച്ചുവരുന്നതായാണ് കണക്ക്. നിലവിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. മൈസൂരു-ചെന്നൈ റൂട്ടിൽ ചെയർകാറിന് 1365 രൂപയും എക്സിക്യുട്ടീവിന് 2485 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് ചെയർകാറിന് 1200 രൂപയും എക്സിക്യുട്ടീവിന് 2295 രൂപയും ടിക്കറ്റ് നിരക്ക് ഈടാക്കും.
പോടാ, പോടി’ വിളികള്‍ പാടില്ല; വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍.ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും. വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്, വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ ശ്രദ്ധിക്കണം തുടങ്ങിയവ എല്ലാ അധ്യാപകരും പാലിക്കണമെന്നാണ് നിര്‍ദേശം.
മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാളാണ് പരാതി നല്‍കിയത്. അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതിനല്ല വാക്കുകള്‍ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഇടം കൂടിയാവണം വിദ്യാലയങ്ങള്‍ എന്ന് പരാതിയില്‍ പറയുന്നു.
അധ്യാപകര്‍ ബഹുമാനം നല്‍കുന്നവരാണെന്ന് കുട്ടികള്‍ക്ക് തോന്നുന്ന തരത്തില്‍ പെരുമാറണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അധ്യാപകര്‍ കുട്ടികളെ പോടാ, പോടി എന്ന് വിളിക്കുന്നത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പരാതിക്കാരന്‍ പറഞ്ഞു.