Home Featured വാട്‌സാപ്പ് ചാറ്റ് കാണിച്ചില്ല; ബെംഗളൂരുവിൽ ജന്മദിനാഘോഷത്തിനിടെ കാമുകിയെ കുത്തിക്കൊന്ന് കാമുകന്‍

വാട്‌സാപ്പ് ചാറ്റ് കാണിച്ചില്ല; ബെംഗളൂരുവിൽ ജന്മദിനാഘോഷത്തിനിടെ കാമുകിയെ കുത്തിക്കൊന്ന് കാമുകന്‍

ബെംഗളൂരു: 24 കാരിയെ ജന്മദിന പാര്‍ട്ടിക്കിടെ കുത്തിക്കൊന്ന് കാമുകന്‍. ബെംഗളൂരുവിലെ രാജഗോപാല്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കാമുകന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനില്‍ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായിരുന്ന നവ്യയാണ് കാമുകന്‍ പ്രശാന്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്വകാര്യ ഫാക്ടറിയിലാണ് പ്രശാന്ത് ജോലി ചെയ്യുന്നത്. പ്രശാന്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ദാരുണമായ സംവം അരങ്ങേറിയത്. പിറന്നാള്‍ ആഘോഷത്തിനായി എത്തിയ നവ്യയ്ക്ക് ഒരു കോള്‍ വരികയും തുടര്‍ന്ന് വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യുകയും ചെയ്തി രുന്നു. ഇത് പ്രശാന്ത് ചോദ്യം ചെയ്‌തെങ്കിലും നവ്യ മറുപടിയൊന്നും പറഞ്ഞില്ല.

തുടര്‍ന്ന് തനിക്ക് ഫ്രഷ് ആകണം എന്ന് പറഞ്ഞ് നവ്യ ഫോണുമായി ബാത്ത്‌റൂമനിലേക്ക് പോയി. ഈ സമയത്തും നവ്യയെ ഓണ്‍ലൈനില്‍ കണ്ട പ്രശാന്ത് പ്രകോപിതനായി. ബാത്ത്‌റൂമില്‍ നിന്ന് പുറത്തേക്ക് വന്ന നവ്യയോട് വാട്‌സാപ്പ് ചാറ്റുകള്‍ കാണിക്കാന്‍ പ്രശാന്ത് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് നവ്യ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ പ്രശാന്ത് നവ്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

അവര്‍ കേക്ക് മുറിക്കാന്‍ ഉപയോഗിച്ച അതേ കത്തി എടുത്ത് അയാള്‍ അവളുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു. നവ്യയെ കൊലപ്പെടുത്തിയതിന് ശേഷം പ്രശാന്ത് അഞ്ച് മണിക്കൂറോളം മൃതദേഹത്തിന് സമീപം ഇരുന്നിരുന്നു. മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു എന്നും എന്നാല്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നും പ്രശാന്ത് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയുമായി പ്രശാന്തിന്റെ താമസസ്ഥലത്ത് എത്തിയ പൊലീസ് പിറന്നാള്‍ ആഘോഷത്തിനായി റിബണുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നവ്യയെ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു നവ്യയുടെ ജന്മദിനം. ഇതിന്റെ ആഘോഷത്തിനായാണ് പ്രശാന്തിന്റെ താമസസ്ഥലത്തേക്ക് പെണ്‍കുട്ടി എത്തിയത്. നവ്യ കോറമംഗലയിലായിരുന്നു താമസം. നവ്യയുടെ അച്ഛന്‍ റിട്ടയേര്‍ഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ആണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group