ബെംഗളൂരു: ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങൾ സമാധാനപരമാക്കാൻ സുരക്ഷാ ക്രമീകരണങ്ങളുമായി കർണാടക സർക്കാർ. പുതുവത്സര തലേന്ന് ബെംഗളൂരുവിൻ്റെ തെരുവുകളിൽ ഏകദേശം ഏഴുമുതൽ എട്ടു ലക്ഷം പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിൽ തിരക്കും ഗതാഗതവും നിയന്ത്രിക്കാനായി സംസ്ഥാന സർക്കാർ ക്രമീകരണങ്ങൾ ആവിഷ്കരിച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി ജി പരമേശ്വര ബെംഗളൂരുവിലെ മുഴുവൻ ഡിസിപിമാരുമായും യോഗം ചേർന്നു. ഡിജി & ഐജിപി അലോക് മോഹൻ, ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ, എസിപി ചന്ദ്രഗുപ്ത എന്നിവരും യോഗത്തിൽ പങ്കെടുത്തു. സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി യോഗത്തിൽ പറഞ്ഞു.എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി പരമേശ്വര പറഞ്ഞു. മയക്കുമരുന്നിനെതിരെ സർക്കാർ നേരത്തെ തന്നെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും തടസ്സരഹിതമായ ആഘോഷങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുതുവത്സര പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി കൂടുതൽ കാബുകൾ ഡിസംബർ 31ന് സർവീസ് നടത്തും. കൂടാതെ, നമ്മ മെട്രോയുടെ സമയം ദീർഘിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബിബിഎംപി, ഫയർ ഫോഴ്സ്, ബിഎംആർസിഎൽ എന്നിവരുടെ സഹായം പോലീസ് തേടണമെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകി.കഴിഞ്ഞ വർഷത്തേതിന് സമാനമായ ഗതാഗത ക്രമീകരണങ്ങൾ നഗരത്തിൽ ഏർപ്പെടുത്താനാണ് സിറ്റി പോലീസിൻ്റെ തീരുമാനം. മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പോലീസ് പരിശോധന ശക്തമാക്കും. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര മുന്നറിയിപ്പ് നൽകി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരു ട്രാഫിക് പോലീസ് പ്രത്യേക പരിശോധനാ കാംപയിനും തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 60,000 വാഹനങ്ങൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 769 ലൈസൻസുകൾ റദ്ദാക്കുന്ന നടപടി സ്വീകരിച്ചു. അശ്രദ്ധയോടെ വാഹനമോടിച്ചതിന് 200ലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തുകും ചെയ്തു. ജനുവരി ആദ്യവാരം വരെ പരിശോധന തുടരാനാണ് ട്രാഫിക് പോലീസിൻ്റെ തീരുമാനം.