രണ്ട് ഡെസേർട്ടുകള്ക്കായി 5250 രൂപ ഈടാക്കിയതിനെതിരെ നിരാശ പ്രകടിപ്പിച്ച കസ്റ്റമർക്ക് ശക്തമായ മറുപടിയുമായി ബെംഗളൂരുവിലെ പ്രശസ്തമായ ബാസ്ക് ബേക്കറി രംഗത്ത്.ഭക്ഷണത്തിന്റെ വിലയേക്കാള്‍ ഉപരിയായി, ഉയർന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങി പിന്നീട് സോഷ്യല്‍ മീഡിയയില്‍ അതൃപ്തി രേഖപ്പെടുത്തുന്ന ചിലരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബേക്കറി അധികൃതർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ പ്രതികരണം ഇപ്പോള്‍ ഓണ്‍ലൈൻ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.തങ്ങള്‍ നല്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ചേരുവകളും കണക്കിലെടുത്താണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ബേക്കറി വ്യക്തമാക്കി. എന്നാല്‍ കൃത്യമായ വിവരങ്ങളോ വിലയോ അറിയാതെ ഉല്‍പ്പന്നം വാങ്ങി പിന്നീട് കഫേകളെയും ബേക്കറികളെയും അപകീർത്തിപ്പെടുത്തുന്ന പ്രവണതയെ അവർ ‘ഇലജിറ്റിമേറ്റ് ഇൻഫ്ലുവൻസർ’ (വ്യാജ ഇൻഫ്ലുവൻസർ) എന്ന് വിശേഷിപ്പിച്ചു.
ഇത്തരം പ്രതികരണങ്ങള്‍ ചെറിയ സംരംഭങ്ങളുടെ കഠിനാധ്വാനത്തെയാണ് ബാധിക്കുന്നത്.വിലയേറിയ ഭക്ഷണങ്ങള്‍ ഓർഡർ ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും, പ്രശസ്തിക്ക് വേണ്ടിയുള്ള ഇത്തരം വിവാദങ്ങള്‍ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്നും ബേക്കറി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഒരു കസ്റ്റമറുടെ പരാതി സാങ്കേതികമായ ന്യായീകരണത്തിനപ്പുറം ഒരു സംരംഭത്തിന്റെ നിലനില്‍പ്പിനെയും ആത്മാർത്ഥതയെയുമാണ് ചോദ്യം ചെയ്യുന്നത്. ബേക്കറിയുടെ ഈ തുറന്ന പ്രതികരണത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും ബിസിനസ്സ് സ്ഥാപനങ്ങളുടെ ന്യായമായ അവകാശങ്ങളും തമ്മിലുള്ള ചർച്ചകളിലേക്ക് ഈ സംഭവം വഴിമാറിയിരിക്കുകയാണ്. ആഡംബര ബേക്കറികളുടെ ഉയർന്ന വിലയും സോഷ്യല്‍ മീഡിയയിലെ അവലോകനങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഈ വിവാദം നിലവില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.