ബെംഗളൂരു: നഗരത്തിലെ ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) ഗതാഗതക്കുരുക്കിന് കാരണം ഏകീകൃത ഓഫീസ് സമയങ്ങളാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്.ഈ പ്രശ്നം ലഘൂകരിക്കാൻ കാർപൂളിംഗ് ഒരു പരിഹാരമായി ബിടിപി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, പൊതുഗതാഗതവും അവസാന മൈല്‍ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താതെ വെറും പെരുമാറ്റ മാറ്റങ്ങള്‍ മതിയാകില്ലെന്ന് ഒആർആറിലെ കമ്പനി പ്രതിനിധികള്‍ വാദിച്ചു.ബിടിപിയുടെ ശ്രമങ്ങളെ ഔട്ടർ റിംഗ് റോഡ് കമ്പനി അസോസിയേഷൻ പ്രസിഡന്റ് മനസ് ദാസ് സ്വാഗതം ചെയ്തു. വലിയ അടിസ്ഥാന സൗകര്യ വികസനങ്ങളില്ലാതെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് പോലുള്ള മാറ്റങ്ങള്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സമയ മേഖലകളിലും വ്യത്യസ്ത ജോലി മോഡലുകളിലുമാണ് ആളുകള്‍ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മോശം റോഡ് സാഹചര്യങ്ങള്‍, ദുർബലമായ അവസാന മൈല്‍ കണക്റ്റിവിറ്റി എന്നിവ സാങ്കേതിക പാർക്കുകളിലെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ അപ്രായോഗികമാക്കും. ജീവനക്കാരുടെ യാത്രാരീതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഈ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാങ്കേതിക പാർക്കുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ചെറിയ ബിഎംടിസി ബസുകള്‍, 24 മണിക്കൂർ ബസ് സർവീസുകള്‍, സുരക്ഷിതമായ ബസ് ഷെല്‍ട്ടറുകള്‍, കുഴികളില്ലാത്ത റോഡുകള്‍, ശക്തമായ അവസാന മൈല്‍ ഗതാഗത സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് നിർണായകമാണെന്നും ദാസ് അടിവരയിട്ടു.കാർപൂളിംഗ് കമ്പനി തലത്തില്‍ പ്രോത്സാഹിപ്പിക്കണമെന്ന് വ്യവസായ പ്രതിനിധികളും നിർദ്ദേശിച്ചു. ജീവനക്കാരെ ഇതിലേക്ക് ആകർഷിക്കാൻ കമ്പനികള്‍ പ്രോത്സാഹന മാതൃകകള്‍ നടപ്പിലാക്കണം.
“തുടക്കം മുതല്ക്കേ ഓഫീസ് സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, പല വലിയ കമ്പനികളും ഇത് ഇപ്പോഴും പാലിക്കുന്നില്ല. അവിടെയാണ് യഥാർത്ഥ പ്രശ്നം” അവർ ചൂണ്ടിക്കാട്ടി.മെട്രോ നിർമ്മാണം പൂർത്തിയായാല്‍ ബസ് മുൻഗണനാ പാതകള്‍ തിരികെ കൊണ്ടുവരുന്നത് നല്ല തീരുമാനമാണ്. ചില ജീവനക്കാർ വീട്ടിലിരുന്ന് ജോലി തുടർന്നാല്‍ ഗതാഗതക്കുരുക്ക് കുറയും. എന്നാല്‍, ഇതിന് അനുയോജ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാൻ കമ്പനികള്‍ക്ക് സമയം ആവശ്യമാണെന്നും, ഇത്തരം മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് സാധ്യമല്ലെന്നുമാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.കാർപൂളിംഗ് സേവനങ്ങളുടെ നടത്തിപ്പിനായി കർണാടകത്തില്‍ ഒരു ചട്ടക്കൂട് കൊണ്ടുവരുമെന്ന് 2023 ഒക്ടോബറില്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാർപൂളിങ്ങിനായുള്ള മാർഗനിർദ്ദേശങ്ങള്‍ രൂപീകരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ചുമതലയാണെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. മൂന്ന് വർഷമായി കാർപൂളിംഗ് മാർഗനിർദ്ദേശങ്ങള്‍ അനിശ്ചിതാവസ്ഥയിലാണെന്നത് ശ്രദ്ധേയമാണ്. നിലവില്‍ ഔട്ടർ റിംഗ് റോഡില്‍ വളരെയധികം വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.