ബെംഗളൂരു : മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്.കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. സംഭവം വലിയ വാർത്തയായതോടെ കർണാടക പൊലീസ് ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ചു. കേസെടുക്കാൻ വൈകിയതില്‍ വിശദീകരണം തേടി. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നല്‍കി. കേസ് മഡിവാളയില്‍ നിന്നും ആടുഗോഡി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന്റെ ചുമതലയും നല്‍കി. കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.
പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ എസ്‌ഐക്കെതിരെ നടപടി ഉണ്ടാകും. പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ്. സൂചന അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മഡിവാളയില്‍ 20കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. സുഹൃത്തുക്കളുടെ കഫേയില്‍ പാർട്ട്ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്വാധീനത്തിന് വഴങ്ങി പരാതി എടുക്കാൻ കൂട്ടാക്കാതിരുന്ന മഡിവാള പൊലീസ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഈ മാസം 12ന് ജോലി ചെയ്തിരുന്ന കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒത്തുകൂടലിന് എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് പരാതി. പെണ്‍കുട്ടി എത്തിയപ്പോള്‍ കഫേ തുടങ്ങാൻ ഒത്താശകള്‍ ചെയ്ത, ഹൈനാസ് എന്നയാളും സുഹൃത്തുക്കളുടെ വീട്ടിലുണ്ടായിരുന്നു.
ഭക്ഷണം വാങ്ങാൻ സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്ത് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.സംഭവമറിഞ്ഞ് ചോദ്യം ചെയ്ത സുഹൃത്തുക്കളെയും പെണ്‍കുട്ടിയെയും പ്രതി ഹൈനാസ് ഭീഷണിപ്പെടുത്തുകയും കുപ്പി പൊട്ടിച്ച് ആക്രമിക്കാൻ തുനിയുകയുമായിരുന്നു.ഭീഷണിക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയും സുഹൃത്തുക്കളായ കഫേ ഉടമകളും അടുത്ത ദിവസം മഡിവാള പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും രാവില 7 മുതല്‍ രാത്രി 11 വരെ നിർത്തിയ പൊലീസ് പരാതി എടുക്കാൻ കൂട്ടാക്കിയില്ല. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന ആവശ്യവും നിരസിച്ചു. കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പൊലീസ് നിർദേശിച്ചതെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും പറഞ്ഞു. ഇതിനിടെ പൊലീസ് സ്റ്റേഷനകത്ത് വച്ചുതെന്ന പ്രതി ഹൈനാസും കൂട്ടാളിയും ഗുണ്ടാ നേതാവുമായ സുരേഷും ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് നിർബന്ധത്തിന് വഴങ്ങി പരാതിയില്ലെന്ന് എഴുതി നല്‍കിയ ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയ ഇവരെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു. ഇതിനു പിന്നാലെയാണ് ഇവർ ഡിസിപിയെ സമീപിച്ചത്. ഡിസിപിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല.