ബെംഗളൂരു: ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം.34വയസുകാരനായ പ്രശാന്ത് ആണ് വീട്ടുകാരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രശാന്ത് തൂങ്ങി മരിക്കുകയായിരുന്നു. പ്രശാന്തിന്റെ അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.പ്രശാന്തിന്റെ പിതാവ് ചിക്കണ്ണ രാവിലെ ആറുമണിക്ക് ജോലിക്ക് പോയതിനു ശേഷം ആയിരുന്നു കൊലപാതകം നടന്നത്. വാക്കത്തി ഉപയോഗിച്ചാണ് പ്രശാന്ത് മൂവരെയും ആക്രമിച്ചത്. തുടർന്ന് ഇയാള്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. ഇയാള്‍ വിഷാദത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. ഏത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. കൊല്ലപ്പെട്ട നഞ്ചമ്മ ഗാർമെൻ്റ് ഫാക്ടറിയിലെ ജീവനക്കാരിയും നഞ്ചമ്മ സ്വീപ്പർ ജോലിക്കാരിയുമായിരുന്നു. അമ്മാവനായ സതീഷ് പ്ലംബ്ബറായിരുന്നു.ഇയാള്‍ അവിവാഹിതനാണ്. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കാമാക്ഷിപാളയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.