ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ കാലാവധി തികയ്ക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. ടിവികെ സർക്കാർ ഉടൻ വീഴുമെന്ന് പലരും പറയുന്നു.എന്നാല്‍ സർക്കാർ അഞ്ച് വർഷം തികയ്ക്കും. മതേതരത്വത്തിലും അഴിമതിക്കെതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ടിവികെ സർക്കാറിനെ കാലാവധി പൂർത്തിയാക്കാൻ കോണ്‍ഗ്രസ് സഹായിക്കുമെന്ന് പി. ചിദംബരം ഉറപ്പ് നല്കി. പിന്നാലെ കോണ്‍ഗ്രസിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. അതേസമയം, അമിത് ഷായുമായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായി. സെന്തില്‍ ബാലാജി അടക്കം ഡിഎംകെ മുൻ മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ടുള്ള സർക്കാർ കത്ത് ചർച്ച ആയതായാണ് സൂചന.
തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതില്‍ കടുത്ത ആരോപണവുമായി ടി വി കെ രംഗത്ത് എത്തിയിരുന്നു. സർക്കാരിനെ വീഴ്ത്താനുള്ള ഡി എം കെയുടെ നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്നാണ് ടി വി കെ നേതാക്കള്‍ അവകാശപ്പെട്ടത്. 35 കോടി വരെ എം എല്‍ എമാർക്ക് വാഗ്ദാനം ചെയ്തായിരുന്നു നീക്കം നടന്നതെന്നും മന്ത്രി നിർമല്‍ കുമാർ വിവരിച്ചു. ടി വി കെ എം എല്‍ എമാരെ പാർട്ടിയില്‍ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു. വാഗ്ദാനത്തില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തിയതായും ടി വി കെ നേതാക്കള്‍ വിവരിച്ചു. ആകെ 15 ടി വി കെ എം എല്‍ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതില്‍ 12 എം എല്‍ എമാരെ പ്രതികള്‍ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്.