ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ഡിഎംകെയ്ക്കും എഐഎഡിഎംകെയും കനത്ത തിരിച്ചടിയായി ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിനൊപ്പം ചേരാൻ വിടുതലൈ ചിരുതൈകള്‍ കക്ഷി(വിസികെ).ചെറു പാർട്ടികളെ ഒരുമിച്ച് കൂട്ടി സഖ്യമുണ്ടാക്കാൻ ടിവികെ ശ്രമം നടത്തുന്നതിനിടെയാണ് വിസികെ നിർണ്ണായക തീരുമാനമെടുക്കുന്നത്. പ്രതിപക്ഷ നിരയിലുള്ള വിസികെ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ഭരണപക്ഷമായ ടിവികെയുമായി ഔദ്യോഗികമായി കൈകോർക്കാൻ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. വിജയുടെ രാഷ്ട്രീയ നീക്കത്തില്‍ സഖ്യകക്ഷികളെയും നിയമസഭാംഗങ്ങളെയും നഷ്ടപ്പെട്ട് ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും അടിതെറ്റുകയാണ്.
തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർണായക രാഷ്ട്രീയ നീക്കം നടത്തുകയാണ്. ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി കൂടികാഴ്ച നടത്തി ഒരു സഖ്യമായി നീങ്ങാൻ ടിവികെ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. നാളെ വൈകിട്ട് നടക്കുന്ന യോഗത്തില്‍ വിസികെ, കോണ്‍ഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പ്രാദേശിക തലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം.ടി.വി.കെ ജനറല്‍ സെക്രട്ടറിയും ഗ്രാമവികസന-ജലവിഭവ വകുപ്പ് മന്ത്രിയുമായ എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറല്‍ സെക്രട്ടറിയും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന എന്നിവർ നേരിട്ടെത്തിയാണ് സഖ്യകക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. തമിഴ്നാട്ടില്‍ പുതിയ സർക്കാർ രൂപീകരിക്കാൻ പിന്തുണച്ച സഖ്യകക്ഷികള്‍ക്ക് മുഖ്യമന്ത്രി വിജയ് കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത യോഗം ചേരുന്നത്.അതേസമയം തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു ബദലായി വിജയ്യുടെ ടി.വി.കെ സഖ്യം മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് വി.സി.കെയുടെ മുന്നണി മാറ്റം എന്നാണ് വിലയിരുത്തുന്നത്.
വിസികെയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റ് പ്രധാന പാർട്ടികളുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇതിനകം തന്നെ ഡിഎംകെ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് വിജയ് സർക്കാരിന്റെ ഭാഗമായി. ഇടതുപക്ഷ പാർട്ടികളും വിജയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് തുടരുകയാണ്. തമിഴ്നാട്ടില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതിന് സൂചന നല്കി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസില്‍ (എസ്പിഎ) നിന്ന് പിന്മാറിയിരുന്നു.ഇതിനിടെ മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെയില്‍ നിന്നും ഭരണപക്ഷത്തേക്കുള്ള ഒഴുക്കും തുടരുകയാണ്. മുൻ എഐഎഡിഎംകെ മന്ത്രിയും കരൂർ എംഎല്‍എയുമായ എം.ആർ. വിജയഭാസ്കർ കഴിഞ്ഞ ദിവസം നിയമസഭാംഗത്വം രാജിവെച്ച് വിജയ്യുടെ ടിവികെയില്‍ ചേർന്നിരുന്നു. ഇതോടെ ആറ് എംഎല്‍എമാരാണ് എഐഎഡിഎംകെയില്‍ നിന്ന് രാജിവെച്ച് വിജയ്ക്കൊപ്പമെത്തിയത്.