ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കെ.ആർ. പുരം പോലീസ് പരിധിയില്‍പ്പെട്ട സീഗെഹള്ളിയില്‍ മൂന്നുപേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരുടെ മൂത്ത മകള്‍ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇവർ തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കള്‍ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തില്‍ സ്ഥിരമായി വഴക്കുകള്‍ നടന്നിരുന്നു. സംഭവദിവസം രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വാക്കുതർക്കത്തിനിടെ ശ്വേതയും കാമുകൻ കെന്നത്തും ചേർന്ന് മൂന്നുപേരെയും കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയല്‍വാസികള്‍ നല്കിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കെ.ആർ. പുരം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സായിദുലു അദാവത്ത് അറിയിച്ചു. പ്രതികളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.