ചെന്നൈ: ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ബന്ധത്തിന് വിരാമമിട്ട് മുസ്ലീം ലീഗ് തമിഴ്നാട്ടില്‍ ദ്രാവിഡ ഡിഎംകെയും ഉണ്ടായിരുന്ന സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചു.ചെന്നൈയില്‍ ചേർന്ന പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 14 പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കിയതോടെയാണ് നിർണായക തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെ നയിക്കുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസില്‍ തുടരാനാകില്ലെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്.തീരുമാനം പ്രഖ്യാപിച്ച ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് കെഎം ഖാദർ മൊയ്തീൻ, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ ജനവിധിയെ മാനിച്ച് പിന്തുണച്ചിരുന്നുവെന്ന് പറഞ്ഞു.
നിലവിലെ ടിവികെ സർക്കാർ സംസ്ഥാനത്തിന് സ്ഥിരതയാർന്ന ഭരണമാണ് നല്‍കുന്നതെന്നും അതിനാല്‍ തുടർന്നും സർക്കാരിന് പിന്തുണ നല്‍കാനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.തീരുമാനം പരസ്യമാക്കുന്നതിന് മുമ്പ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ ഔദ്യോഗികമായി വിവരം അറിയിച്ചിരുന്നുവെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. മാത്രമല്ല വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ടിവികെയെ പിന്തുണയ്ക്കുമെന്ന് ഐയുഎംഎല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഔപചാരിക തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കുമെന്നും പാർട്ടി അറിയിച്ചു.ഈ തീരുമാനത്തോടെ ഏകദേശം 64 വർഷം നീണ്ടുനിന്ന ഐയുഎംഎല്‍-ഡിഎംകെ രാഷ്ട്രീയ സഖ്യത്തിനാണ് വിരാമമായിരിക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു ഈ സഖ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിരവധി സഖ്യകക്ഷികള്‍ ഡിഎംകെയില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യത്തില്‍ ഐയുഎംഎല്ലിന്റെ പിന്മാറ്റം പാർട്ടിക്ക് മറ്റൊരു വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാനും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് കൂടുതല്‍ കരുത്ത് ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഡിഎംകെയുടെ മറ്റ് മുൻ സഖ്യകക്ഷികളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.തമിഴ്നാട്ടിലെ സഖ്യരാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ഇതിന് പിന്നാലെ മറ്റ് ചില ചർച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ടിവികെ അധികാരത്തില്‍ വരുന്നതിന് തൊട്ട് മുൻപ് ഉയർന്നുവന്ന ഡിഎംകെ-എഐഎഡിഎംകെ സഖ്യം.തമിഴ്നാട്ടില്‍ ഡിഎംകെ-എഐഡിഎംകെ സഖ്യം വരുമോ?നിലവിലെ സാഹചര്യത്തില്‍ പല കോണുകളില്‍ നിന്നും ഈ ചോദ്യം ശക്തമായി ഉയരുകയാണ്.
ഭാവിയില്‍ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നാണ് ഡിഎംകെ നേതാവ് ആർഎസ് ഭാരതി അഭിപ്രായപ്പെട്ടത്. ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയാണ് ടിവികെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്താൻ കാരണമായതെന്നും അതുവഴി ഡിഎംകെയുടെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കപ്പെടുന്നത് തടയാനായെന്നും ആരോപിച്ച് ഒരു ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി കൂടിയായ ആർഎസ് ഭാരതി പ്രതികരിച്ചത്. ഇതോടെ സഖ്യത്തിന്റെ സാധ്യതകളെ കുറിച്ചാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചർച്ച.