ബെംഗളൂരു: നീലമംഗലയ്ക്ക് അടുത്തുവെച്ച് യാത്രക്കാരനെ ബിഎംടിസി കണ്ടക്ടർ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പ്രശ്നക്കാരനായ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.ഡിപ്പോ-43 ലെ കൃഷ്ണമൂർത്തിയെയാണ് സസ്പെൻഡ് ചെയ്തത്.ഒരു യാത്രക്കാരനെ ബസ്സില്‍ നിന്ന് തൊഴിച്ച് റോഡിലിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ഉടനടി നടപടി സ്വീകരിച്ചതെന്നും കോർപ്പറേഷൻ വ്യക്തമാക്കി.നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വകുപ്പുതല അന്വേഷണത്തിന് വിധേയമായി കണ്ടക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.ഓഗസ്റ്റ് 2-ന് 258എസ്.ഡി/1 റൂട്ടില്‍ സർവീസ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ബി.എം.ടി.സി അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചുകണ്ടക്ടർ, യാത്രക്കാരൻ, ദൃക്സാക്ഷികള്‍, ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തും. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കുന്ന ബി.എം.ടി.സി, യാത്രക്കാരുടെ അന്തസിനും സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും എതിരായ മോശം പെരുമാറ്റങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും കോർപറേഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.