ബെംഗളൂരു: കേരളം മാതൃകയാക്കിയ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയില്‍ അഴിച്ച് പണിക്ക് കർണാടക സർക്കാർ.കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ആധാർ കാർഡുള്ള എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം ശക്തി സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്താനാണ് നീക്കം. ഇതിനിടെ സൗജന്യത്തില്‍ നടുവൊടിഞ്ഞ ട്രാൻസ്പോർട്ട് കോർപ്പറേഷനുകള്‍ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു.48ല്‍ നിന്ന് 36 ശതമാനമായാണ് പുരുഷ യാത്രക്കാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയ ശേഷം കുറഞ്ഞിരിക്കുന്നത്.
സർക്കാർ ബസുകളില്‍ ആണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ യാത്ര സൗജന്യമാണ്. 10 ലക്ഷം വിദ്യാർത്ഥികള്‍ക്ക് ഒരു വർഷം സൗജന്യം നല്കാൻ 1700 കോടി രൂപ വേണം. നേരത്തെയുള്ള കടബാധ്യതയ്ക്കൊപ്പം ഈ ബാധ്യത കൂടിയായതോടെ നടുവൊടിഞ്ഞ അവസ്ഥയിലാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുകള്‍. പിടിച്ചു നില്ക്കണമെങ്കില് അടിയന്തരമായി 5173 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.ജീവനക്കാരുടെ വേതനം കൂട്ടിയ വകയില്‍ 873 കോടി രൂപയും ഡീസല്‍ ചാർജ് വർധന ഇനത്തില്‍ 395 കോടിയും അധിക ബാധ്യത വരുന്നതായി കോർപ്പറേഷൻ കണക്കുകള്‍ സമർപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കുടിശ്ശിക ഇനത്തില്‍ നല്കാൻ 821 കോടി രൂപ വേറെയും വേണം.
ഇതിനൊപ്പം ബസ് ചാർജ് വർധിപ്പിക്കുക കൂടി ചെയ്താലേ ഇനി മുന്നോട്ട് പോകാനാകൂ എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ് കോർപ്പറേഷനുകള്‍. ഈ ആവശ്യം പരിഗണിക്കുമ്പോള്‍ തന്നെയാണ് ശക്തി പദ്ധതിയിലും സർക്കാർ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നത്. ആധാർ കാർഡുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ കർണാടകത്തിന് പുറത്ത് നിന്നുള്ളവരും അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ കണ്ടെത്തല്‍.ഈ സാഹചര്യത്തില്‍ സൗജന്യ യാത്ര കന്നഡക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനും ഇതിനായി ശക്തി സ്മാർട്ട് കാർഡുകള്‍ തയ്യാറാക്കാനുമാണ് നീക്കം. ഈ തുക കിട്ടിയാലും പിടിച്ചു നില്‍ക്കാനാകില്ല കോർപ്പറേഷനുകള്‍ക്ക്. നാല് കോർപ്പറേഷനുകളുടെയും നിലവിലെ നഷ്ടം ആറായിരം കോടി രൂപയാണ്.