ബെംഗളൂരു: രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ ഭീമാതീരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ചഡച്ചൻ സ്വദേശികളായ രേവനസിദ്ദപ്പ നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, ചന്ദ്രശേഖർ നിരാലെ, രാഹുൽ നിരാലെ, ഷബ്ബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന ഭൂമി തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇരുവിഭാഗവും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗോളഗി കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് നിരാലെ കുടുംബം ഈ കൃഷിഭൂമി വാങ്ങിയിരുന്നു. നിരാലെ കുടുംബാംഗങ്ങൾ വയലിൽ വിത്ത് വിതയ്ക്കാൻ എത്തിയപ്പോൾ ഗോളഗി കുടുംബാംഗങ്ങൾ സ്ഥലത്തെത്തി തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ വെടിയുതിർക്കുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ നിരാലെ കുടുംബാംഗങ്ങളും ഒരാൾ അവിടെ ജോലിക്ക് വന്ന തൊഴിലാളിയുമാണ്. കൂട്ടക്കൊലയെത്തുടർന്ന് ഗോവിന്ദപുര ഗ്രാമത്തിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചഡച്ചൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.