ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിനിടെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നു.ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം വാർഷികാഘോഷങ്ങളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയ പാതയിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കനകപുര റോഡിന് സമീപം നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ ഒരു കാർഡ്ബോർഡ് ബോക്സില്‍ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെടുത്തത്. ഇതിനൊപ്പം സർക്യൂട്ട് ബോർഡ്, ബാറ്ററികള്‍, വയറുകള്‍ എന്നിവയും ഉണ്ടായിരുന്നു. കണ്ടെടുത്ത വസ്തുക്കള്‍ ഒരു ഐഇഡി നിർമ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍, കണ്ടെത്തിയ സമയത്ത് ഇവ സ്ഫോടനത്തിന് സജ്ജമായ അവസ്ഥയിലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രധാനമന്ത്രി എത്തുന്ന ദിവസം കൊരമംഗല പോലീസ് സ്റ്റേഷനില്‍ ഒരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എച്ച്‌എഎല്‍ വിമാനത്താവളത്തിലും ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിലും സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.ഭീഷണി മുഴക്കിയ വ്യക്തിയെ പോലീസ് ഉടൻ തന്നെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളും പാതയില്‍ കണ്ടെത്തിയ സ്ഫോടകവസ്തുക്കളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിഭ്രാന്തി സൃഷ്ടിക്കാനോ പ്രധാനമന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്താനോ ആണോ ഈ നീക്കം നടന്നതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കർണാടക പോലീസിന് പുറമെ എൻഐഎയും ഈ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ തീവ്രവാദ ബന്ധങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.