Home തിരഞ്ഞെടുത്ത വാർത്തകൾ ‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു

‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു

മുബൈ: രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച്‌ കിടന്നുറങ്ങിയ ഒരു കുടുബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാലുപേരുടെയും മരണ കാരണം തണ്ണിമത്തനല്ല എന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ച നിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. ഇത് സാധാരണ ഭക്ഷ്യവിഷബാധയല്ല, മറിച്ച്‌ ശക്തമായ ഏതെങ്കിലും വിഷം ഉള്ളില്‍ ചെന്നതാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മരിച്ച അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തില്‍ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസില്‍ വലിയ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. ഇത് എങ്ങനെ ശരീരത്തിലെത്തി എന്നതും അന്വേഷണസംഘം പരിശോധിച്ച്‌ വരികയാണ്.

സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നല്‍കുന്ന വിവരമനുസരിച്ച്‌, മരണവും തണ്ണിമത്തനും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.ഏപ്രില്‍ 27നായിരുന്നു ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവര്‍ മരിച്ചത്. രാത്രി വീട്ടില്‍ വന്ന അതിഥികള്‍ക്കൊപ്പം ഇവർ ഭക്ഷണം കഴിച്ചിരുന്നു. അതിഥികള്‍ പോയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ നാലുപേര്‍ക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.കുടുംബം ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഇവർ കഴിച്ച പുലാവിലും തണ്ണിമത്തനിലും അസ്വാഭാവികമായി എന്തെങ്കിലും ചേർത്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഇതിന്റെ അന്തിമ റിപ്പോർട്ട് വന്നാലുടൻ മരണകാരണം വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കഴിഞ്ഞാഴ്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. അന്ന് വീട്ടില്‍ അതിഥികളായി എത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.അതിനിടെ, ദമ്പതികളും അവരുടെ രണ്ട് പെണ്‍മക്കളും മരിച്ച സംഭവത്തിന് പിന്നാലെ വിപണികളില്‍ നിന്ന് തണ്ണിമത്തൻ അപ്രത്യക്ഷമായിരുന്നു. പൈധുനിയിലെ മാർക്കറ്റുകളില്‍ നിന്ന് തണ്ണിമത്തൻ വില്‍പനക്കാർ കൂട്ടത്തോടെ അപ്രത്യക്ഷമായതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.നാലുപേരുടെ മരണം ദക്ഷിണ മുംബൈയുടെ ചില ഭാഗങ്ങളില്‍ പരിഭ്രാന്തി പടർന്നിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ പ്രാദേശിക വിപണികളില്‍ ദൃശ്യമാകുന്നത്. എന്നാല്‍ കുടുംബം കഴിച്ചെന്ന് കരുതുന്ന തണ്ണിമത്തന്റെ സാമ്പിളുകള്‍ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group