ബെംഗളൂരു: പലരുടെയും സ്വപ്‌ന പദ്ധതിയായ പെരിഫറല്‍ റിംഗ് റോഡ് (പിആർആർ) പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം തുടങ്ങി കർഷകർ.എല്ലാ പുതിയ സിവില്‍ ടെൻഡറുകളും ഉടനടി പിൻവലിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. തങ്ങളുടെ ഭൂമി ഉള്‍പ്പെടുന്ന പിആർആർ കോറിഡോറിലെ നിർമ്മാണം, നിയമപരവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ക്കുമേല്‍ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെയാണ് ഈ സമരം.ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 2006-ല്‍ നിർദ്ദേശിച്ച 74 കിലോമീറ്റർ പിആർആർ, ഇപ്പോള്‍ ‘ബെംഗളൂരു ബിസിനസ് കോറിഡോർ’ എന്നറിയപ്പെടുന്നു.
2007-08 കളിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ചെയ്‌തത്. എന്നാല്‍, നിയമപ്രശ്‌നങ്ങളും ധനസമാഹരണത്തിലെ വെല്ലുവിളികളും കർഷകരുടെ എതിർപ്പും കാരണം ഇരുപത് വർഷമായി നിർമ്മാണം കടലാസില്‍ മാത്രമാണ്.മുൻപ് ബിഡിഎ 27,000 കോടി മതിപ്പ് ചെലവില്‍ ഒരു വലിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) ടെൻഡർ ക്ഷണിച്ചു. എന്നാല്‍, 2022 ജൂലൈയിലെ സമാന ടെൻഡറിന് ആരും പ്രതികരിച്ചിരുന്നില്ല. 2500 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നതിനും ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിനുമുള്ള തടസങ്ങളാണ് ഇപ്പോഴും വെല്ലുവിളി.നഷ്‌ടപരിഹാര വ്യവസ്ഥകളാണ് പ്രധാന തർക്കം. 2013-ലെ ന്യായമായ നഷ്‌ടപരിഹാര നിയമം തങ്ങള്‍ക്ക് വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പക്ഷെ, ബിഡിഎ 1976-ലെ നിയമപ്രകാരമുള്ള ഏറ്റെടുക്കലുകള്‍ക്ക് ഇളവനുവദിക്കുന്ന 2022-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടുന്നു. ബിഡിഎ നിയമപ്രകാരമുള്ള നഷ്‌ടപരിഹാരം കമ്പോള വിലയേക്കാള്‍ കുറവാണെന്നും പല ഭൂവുടമകളും പറയുന്നു.ഇതിനിടെ പല നീക്കങ്ങളും നടത്തിയെങ്കിലും കർഷകരുടെ എതിർപ്പ് ശക്തമായി.
2025 നവംബറില്‍, കർഷകരും ഭൂവുടമകളും 1000-ല്‍ അധികം എതിർപ്പുകള്‍ സമർപ്പിച്ചു. 2007-ല്‍ അംഗീകരിച്ച പിആർആർ പദ്ധതി ബിഡിഎ നിയമത്തിലെ സെക്ഷൻ 27 പ്രകാരം റദ്ദായതാണെന്നും നിലവിലെ ഭൂമി ഏറ്റെടുക്കല്‍ “നിയമവിരുദ്ധ കൈയേറ്റം” ആണെന്നും അസോസിയേഷൻ വാദിച്ചു. തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഇടപെടല്‍ അഭ്യർത്ഥിച്ചു.ഏറ്റവും പുതിയ പ്രതിഷേധം 2026 ഫെബ്രുവരി 28-ന് ബെംഗളൂരുവില്‍ നടന്നിരുന്നു. തർക്കങ്ങള്‍ തീരും മുൻപേ നഷ്‌ടപരിഹാര വിതരണം ബിഡിഎ ആരംഭിച്ചെന്ന് കർഷകർ ആരോപിച്ചു. ന്യായമായ വ്യവസ്ഥകള്‍ ലഭിച്ചാല്‍ മാത്രമേ നിരാക്ഷേപപത്രം (എൻഒസി) ഒപ്പിടൂ എന്ന് അവർ മുന്നറിയിപ്പ് നല്‍കി. 80 ശതമാനം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് സിവില്‍ ടെൻഡറുകള്‍ ക്ഷണിക്കാനുള്ള നീക്കത്തെയും കർഷകർ എതിർത്തിട്ടുണ്ട്.’വിജ്ഞാപനം വന്ന് അഞ്ച് വർഷത്തിനുള്ളില്‍ നടപ്പിലാക്കാത്ത ഏതൊരു പദ്ധതിയും സ്വയമേവ അസാധുവാകും’ എന്ന് പ്രതിഷേധക്കാർ ആവർത്തിക്കുന്നു.
പിആർആർ വിജ്ഞാപനങ്ങള്‍ 2007-നും 2012-നും ഇടയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. “അസാധുവായ പദ്ധതി പുനരുജ്ജീവിപ്പിക്കാനോ ടെൻഡറിനായി ഉപയോഗിക്കാനോ കഴിയില്ല’ എന്നും കർഷക അസോസിയേഷൻ വ്യക്തമാക്കി, ഭൂമി വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.പാരിസ്ഥിതിക ആശങ്കകള്‍ കൂടി സ്ഥിതി വഷളാക്കുന്നു. നിർദ്ദിഷ്‌ട 100 മീറ്റർ റോഡ് ജരകബന്ദെ കാവല്‍ പരിസ്ഥിതി മേഖലയിലൂടെയും അർക്കാവതി നദി തടത്തിലൂടെയും കടന്നുപോകുമെന്ന് കർഷകർ വാദിക്കുന്നു. 33,000 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പദ്ധതിക്കെതിരെ നേരത്തെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വനം, വന്യജീവി വകുപ്പുകളുടെ അനുമതി ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.