ബെംഗളുരു: ബെംഗളുരുവില്‍ കോളേജ് വിദ്യാർത്ഥികള്‍ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തി സഹപാഠിയെ തട്ടിക്കൊണ്ടുപോയി.പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം.ബെംഗളുരുവിലെ ജെയിൻ സർവകലാശാലയില്‍ പഠിക്കുന്ന ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കാറില്‍ കയറ്റി യുവാവിനെ പ്രതികളില്‍ ഒരാളുടെ മുറിയില്‍ എത്തിക്കുകയാണ് ഉണ്ടായത്.
തുടർന്ന് യുവാവിനെ വിട്ടുനല്‍കണമെങ്കില്‍ അമ്പതിനായിരം രൂപ നല്‍കണമെന്ന് അയാളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.ആദ്യം സുഹൃത്തുക്കള്‍ പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്‌തെങ്കില്‍ സംശയം തോന്നിയതിനാല്‍ പൊലീസില്‍ വിവരം അറിയിച്ചു. മൊബൈല്‍ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.പ്രതികളുടെ പക്കല്‍ നിന്നും മെറ്റല്‍ കളിത്തോക്ക്, കത്തി എന്നിവ പൊലീസ് കണ്ടെടുത്തു. ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളാണ് ഈ സംഘമെന്നും ഇവർ നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.