തിരക്കേറിയ ട്രെയിനിന്റെ തറയില്‍, ശുചിമുറിക്ക് സമീപം തണുപ്പത്ത് കിടന്നുറങ്ങേണ്ടി വന്ന ഇന്ത്യൻ സൈനികർക്ക് താങ്ങായി മാറിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അടിയന്തിരമായി യാത്ര ചെയ്യേണ്ടി വന്ന സിആർപിഎഫ് ജവാന്മാർക്ക് ട്രെയിനില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തറയില്‍ അഭയം കിടക്കേണ്ടി വരികയായിരുന്നു.ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ ജിതേന്ദ്ര മിശ്ര എന്ന ടിടിഇ, രാജ്യത്തിന്റെ കാവല്ക്കാർ ഇത്തരത്തില്‍ അപമാനകരമായ രീതിയില്‍ യാത്ര ചെയ്യുന്നത് കണ്ട് അവരെ ചേർത്തുപിടിക്കുകയായിരുന്നു. കേവലം ടിക്കറ്റ് പരിശോധന എന്ന തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം, ആ സൈനികർക്ക് അർഹമായ മാന്യത ഉറപ്പാക്കാൻ അദ്ദേഹം പരിശ്രമിച്ചു.മറ്റ് യാത്രക്കാരുടെ സീറ്റുകള്‍ ക്രമീകരിച്ചും സഹയാത്രക്കാരുടെ സഹകരണം ഉറപ്പാക്കിയും ആ ജവാന്മാർക്ക് വിശ്രമിക്കാൻ സൗകര്യപ്രദമായ ഇടം അദ്ദേഹം ഒരുക്കി നല്കി.
ഇൻസ്റ്റാഗ്രാമിലും എക്സിലും തരംഗമായ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.രാജ്യത്തിന് വേണ്ടി ജീവൻ പോലും കൊടുക്കുന്നവർക്ക് സ്വന്തം നാട്ടില്‍ സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയെ പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സൈനികർക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റെയില്‍വേയും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ശക്തമാണ്.അതേസമയം, ജിതേന്ദ്ര മിശ്രയെപ്പോലെയുള്ള ഉദ്യോഗസ്ഥരാണ് വ്യവസ്ഥിതിയിലെ പോരായ്മകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. രാജ്യസ്നേഹം വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലൂടെ കാണിച്ചുതന്ന ഈ ഉദ്യോഗസ്ഥനെ ‘യഥാർഥ ഹീറോ’ എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ സംഭവം ഉയർത്തുന്ന മാനുഷിക മൂല്യങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.