ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും അതിവേഗത്തില്‍ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പൂർത്തീകരണം വൈകുന്നു.262 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ 2025 ഡിസംബറോടെ പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ മൂലം പദ്ധതി വൈകുകയാണ്.ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം വെറും മൂന്ന് മണിക്കൂറായി കുറയ്ക്കുക എന്നതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ ലക്ഷ്യം. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍, ഹൈടെൻഷൻ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റിസ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ മൂലം പദ്ധതി പൂർത്തിയാക്കുന്നത് വൈകി. 2026 ജൂണില്‍ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ തുറക്കുമെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പദ്ധതി പലവിധ തടസ്സങ്ങള്‍ നേരിടുകയാണ്.
അറക്കോണം – കാഞ്ചീപുരം സെക്ഷനിലെ പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഈ ഭാഗത്തെ കരാറുകാരന് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കാൻ മറ്റൊരു കരാറുകാരന് ഏല്‍പ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) അറിയിച്ചു. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും എൻഎച്ച്‌എഐ അറിയിച്ചു.കോടതി കേസ് പരിഹരിച്ച് സിവില്‍ ജോലികള്‍ പുനരാരംഭിച്ചതിനുശേഷം മാത്രമേ പദ്ധതിക്ക് പുതുക്കിയ സമയപരിധി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അറക്കോണം – കാഞ്ചീപുരം സെക്ഷനിലെ 26 കിലോമീറ്ററില്‍ 11.2 കിലോമീറ്റർ (54 ശതമാനം) ഇതുവരെ പൂർത്തിയായി. അറക്കോണം – കാഞ്ചീപുരം സെക്ഷനിലെ പണി പുനരാരംഭിച്ചിട്ടില്ലെന്ന് എൻഎച്ച്‌എഐ അറിയിച്ചു. നിർമാണം പുനരാരംഭിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന 15 കിലോമീറ്റർ പൂർത്തിയാക്കാൻ 12 മാസം ആവശ്യമാണ്.
കാലതാമസം കാരണം പദ്ധതി ചെലവ് 1,155.5 കോടി രൂപയില്‍ നിന്ന് 1,525.1 കോടി രൂപയായി ഉയർന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കഴിഞ്ഞ വർഷം മെയ് മുതല്‍ പണി നിർത്തിവച്ചിരിക്കുകയാണ്. 31.7 കിലോമീറ്റർ ദൈർഘ്യമുള്ള കാഞ്ചീപുരം – ശ്രീപെരുമ്പുദൂർ ഭാഗം ഒരു വർഷത്തിലേറെ വൈകി. ഏകദേശം 26 കിലോമീറ്റർ റോഡ് പണി പൂർത്തിയായി. ഹൈടെൻഷൻ വൈദ്യുതി ലൈനുകളും ടവറുകളും മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസം കാരണം 4.7 കിലോമീറ്റർ ബാക്കിയുണ്ട്.നിർമാണം പുനരാരംഭിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ നാലോ അഞ്ചോ മാസം ആവശ്യമാണ്. എക്സ്പ്രസ് വേ കർണാടകയിലെ ഹോസ്കോട്ടില്‍ നിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ അവസാനിക്കും. കർണാടകയിലെ ഹോസ്കോട്ടില്‍ നിന്ന് ബേതമംഗല വരെയുള്ള 71 കിലോമീറ്റർ ദൂരം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. തമിഴ്‌നാട് ഭാഗം 7,720 കോടി ചെലവിലാണ് നടപ്പിലാക്കുന്നത്. ഇതുവരെ 4,650 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു.