ബെംഗളൂരു: റാപിഡോ ബൈക്ക് റൈഡറായ യുവാവ് യാത്രക്കാരിയെ ലൈംഗികോപദ്രവം ചെയ്തു. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലാണ് സംഭവം.പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാപിഡോ ഡ്രൈവറായ മുഹമ്മദ് ഖാജ എന്ന 21കാരനാണ് പ്രതി. ഇയാള്‍ ഡിജെ ഹള്ളിയിലെ താമസക്കാരനാണ്. ബിടിഎം ലേഔട്ടില്‍ നിന്നാണ് യുവതി റാപിഡോ ബൈക്ക് ബുക്ക് ചെയ്തത്. യാത്രക്കിടയില്‍ ഖാജ ഉപദ്രവിക്കുകയായിരുന്നുവെന്ന് 25കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.മാർച്ച് 26ന് രാത്രി 8.10നാണ് ഇന്ദിരാ നഗറിലെ താമസക്കാരിയായ യുവതി റൈഡ് ബുക്ക് ചെയ്തത്. യാത്രക്കിടയില്‍ ഖാജ മോശമായി പെരുമാറാൻ തുടങ്ങിയതായി പരാതിയില്‍ പറയുന്നു. ഇടക്കിടെ തന്റെ ശരീരത്തില്‍ മോശമായ രീതിയില്‍ ഖാജ തൊടാൻ തുടങ്ങി. താൻ എതിർപ്പ് പ്രകടിപ്പിച്ച ശേഷവും ഖാജ തന്റെ പ്രവൃത്തി നിർത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ഇടയ്ക്ക് തന്റെ ശരീരത്തില്‍ തൊടാൻ ഖാജ അനുവാദവും ചോദിച്ചു.ഭയന്നുപോയ യുവതി തന്റെ അവസ്ഥ സുഹൃത്തിനെ മെസേജിലൂടെ അറിയിച്ചു. അയാളുടെ നിർദ്ദേശപ്രകാരം യുവതി ഖാജയുടെ പ്രവൃത്തികള്‍ വീഡിയോ എടുക്കാൻ തുടങ്ങി. വീഡിയോ എടുക്കുന്നുണ്ടെന്ന് മനസ്സിലായ ശേഷവും അയാള്‍ ഉപദ്രവം തുടർന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ബെംഗളൂരുവില്‍ റാപിഡോ സര്‍വീസുകള്‍ ഏറെ ജനകീയമാണ്. ബൈക്ക് ടാക്സികള്‍ എന്നറിയപ്പെടുന്ന ഈ സംവിധാനം ജോലിസ്ഥലത്തേക്ക് പോകാനും മറ്റും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഓട്ടോ, കാർ ടാക്സികളെക്കാള്‍ ചുരുങ്ങിയ ചെലവില്‍ ജോലിസ്ഥലത്തെത്താൻ കഴിയുമെന്നതിനാല്‍ ജീവനക്കാർ റാപിഡോയെ ആശ്രയിക്കുന്നു. ഊടുവഴികള്‍ ധാരാളമുള്ള ബെംഗളൂരുവില്‍ ട്രാഫിക് തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കി സഞ്ചരിക്കാൻ ബൈക്ക് ടാക്സികള്‍ക്ക് സാധിക്കും.ഇത്തരം സംഭവങ്ങള്‍ അപൂർവമായാണെങ്കിലും സംഭവിക്കുന്നത് വലിയ ആശങ്കയായിട്ടുണ്ട് ബെംഗളൂരു നിവാസികള്‍ക്കിടയില്‍. രാത്രിയില്‍ ആശ്രയമായ ചെലവു കുറഞ്ഞ ഗതാഗത സംവിധാനം കൂടിയാണ് ബൈക്ക് ടാക്സികള്‍.കഴിഞ്ഞ ജനുവരി മാസത്തില്‍ 29കാരിയായ ഒരു ഐടി ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച റാപ്പിഡോ റൈഡർ രോഹിത് എന്നയാള്‍ അറസ്റ്റിലായിരുന്നു. റാപിഡോ ഡ്രൈവർ തന്റെ കാലുകളില്‍ സ്പർശിക്കാൻ ശ്രമിക്കുന്ന വീഡിയോ പകർത്തി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവം 2025 നവംബർ മാസത്തില്‍ ഉണ്ടായി. വീഡിയോ വൈറലായതിനെ തുടർന്ന് പ്രതിയായ ലോകേഷ് (28) അറസ്റ്റിലായി. അമിതവേഗത്തില്‍ വാഹനമോടിക്കുന്നതിനെ എതിർത്ത ഒരു സ്ത്രീയെ തല്ലിയതിന് ഒരു റാപ്പിഡോ റൈഡർക്കെതിരെ കേസെടുത്ത സംഭവവും കഴിഞ്ഞ വർഷമുണ്ടായി.