ബെംഗളൂരു: കേരള-കർണാടക അതിർത്തിക്കു സമീപം മംഗളൂരുവിനു സമീപം തൊക്കോട്ട് ഫ്ലൈ ഓവറില്‍വച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘം.കേരള രജിസ്ട്രേഷനുള്ള കാറിലാണ് കൊലയാളി സംഘമെത്തിയതെന്നും ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം പറഞ്ഞു. മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ആരിഫ് (42) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈഓവറിനു മുകളില്‍ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം ഫ്ലൈഓവറിനു മുകളില്വച്ചായതിനാല് യുവാവിന് ഓടി രക്ഷപ്പെടാൻപോലും കഴിഞ്ഞില്ല.
നിരവധി കേസുകളില്‍ പ്രതിയായ ആരിഫ് മംഗളൂരു പോലീസിൻറെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. നാലുവർഷം മുമ്പ് തൊപ്പി നൗഫല്‍ എന്നയാളിൻറെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. തൊപ്പി നൗഫലിനെ കഴിഞ്ഞ നവംബറില്‍ ഉപ്പള റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവവും കൊലപാതകമാണെന്ന സംശയമുയർന്നിരുന്നു. ഇതിൻറെ പ്രതികാരമായാണ് ആരിഫിനു നേരെ ആക്രമണമുണ്ടായതെന്നാണ് സംശയം.കൊലയാളികള്‍ സഞ്ചരിച്ചിരുന്ന കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കർണാടകയിലെ വിട്ളയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഘത്തിന് പ്രാദേശികമായി സഹായങ്ങള്‍ ചെയ്തുനല്കിയ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.