Home കർണാടക വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം

വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം

by ടാർസ്യുസ്

പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേല്‍, അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഉണ്ടായ പാചകവാതക ക്ഷാമം ഇന്ത്യന്‍ നഗരങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.നഗരങ്ങളിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും ജീവനക്കാരുമൊക്കെ കടുത്ത ആശങ്കയിലാണ്. പല ഹോട്ടലുകളും പൂട്ടുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഐടി മേഖലയെയും തൊഴില്‍ സാഹചര്യങ്ങളെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. വീടുകള്‍ക്കും ആശുപത്രികള്‍ക്കും അത്യാവശ്യ സേവനങ്ങള്‍ക്കും പാചകവാതക വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ കമ്പനി കാന്റീനുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ആവശ്യമായ കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കിട്ടാനില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതിനെത്തുടര്‍ന്ന് ചെന്നൈ, ബെംഗളൂരു, പൂനെ, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചുകഴിഞ്ഞു. ചില കമ്പനികളാകട്ടെ അതിനുള്ള തയാറെടുപ്പിലാണ്.

ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക് മാര്‍ച്ച്‌ 12, 13 തീയതികളില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കഴിഞ്ഞു. മറ്റൊരു പ്രമുഖ സോഫ്റ്റ്വെയര്‍ സ്ഥാപനമായ സോഹോ കോര്‍പ്പറേഷന്‍ മാര്‍ച്ച്‌ 16 മുതല്‍ രണ്ടാഴ്ചത്തേക്ക് മിക്ക ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഗ്യാസ് ക്ഷാമം മൂലം കാന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടും യാത്രാക്ലേശം കുറയ്ക്കാനുള്ള സാമൂഹിക ഉത്തരവാദിത്തവും കണക്കിലെടുത്താണ് സോഹോയുടെ ഈ തീരുമാനം. ചെന്നൈയിലെ പല ഹോട്ടലുകളും കാന്റീനുകളും ഗ്യാസ് ഇല്ലാത്തതിനാല്‍ ഭക്ഷണ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ താല്‍ക്കാലികമായി അടച്ചുപൂട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ്.ബെംഗളൂരുവിലെയും പൂനെയിലെയും സ്ഥിതിയും സമാനമാണ്. പ്രമുഖ ഐടി ഭീമനായ ഇന്‍ഫോസിസ് ഔദ്യോഗികമായി വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാന്റീന്‍ സേവനങ്ങളില്‍ തടസങ്ങള്‍ നേരിടാമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൈവ് കുക്കിംഗ് കൗണ്ടറുകള്‍ ഒഴിവാക്കാനും ഇന്‍ഡക്ഷന്‍ പോലുള്ള ഇലക്‌ട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ലളിതമായ ഭക്ഷണം മാത്രം നല്‍കാനുമാണ് കമ്പനികളുടെ തീരുമാനം.ജീവനക്കാരോട് സ്വന്തമായി ഭക്ഷണം കൊണ്ടുവരാനും നിര്‍ദേശമുണ്ട്.

ഫുഡ് കോര്‍ട്ടുകള്‍ പരിമിതമായ മെനുവുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ്, മാറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പിജി ഹോസ്റ്റലുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഗ്യാസ് തീര്‍ന്നതിനാല്‍ ഉച്ചഭക്ഷണം നല്‍കുന്നത് പല പിജികളും നിര്‍ത്തിവെച്ചു. സ്ഥിതി തുടര്‍ന്നാല്‍ താമസക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് പിജി ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.കേരളത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലും ഈ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലെ പല കാന്റീനുകളും ദോശ പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത് നിര്‍ത്തിവെച്ചു. പുറത്തുള്ള ഹോട്ടലുകളിലും ഗ്യാസ് ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കണ്ടെത്തുക എന്നത് പ്രയാസകരമായി മാറുകയാണ്. ഇതിനെത്തുടര്‍ന്ന് കൊച്ചിയിലെ ചില കമ്പനികള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗ്യാസ് ക്ഷാമം പരിഹരിക്കപ്പെടുന്നത് വരെ കാന്റീനുകളില്‍ ഇലക്‌ട്രിക് അടുപ്പുകള്‍ ഉപയോഗിച്ച്‌ ലളിതമായ മെനു നല്‍കാനാണ് അധികൃതരുടെ നീക്കം. ഈ സാഹചര്യം ഐടി മേഖലയില്‍ വീണ്ടും സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം വേണമെന്ന ആവശ്യത്തിന് കരുത്തു പകര്‍ന്നിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group